‘നേരം വെളുക്കുംമുമ്പ് ബാനറുകൾ ക്യാംപസ് നിറയും’; ബാനറുകൾ അഴിപ്പിച്ച് ഗവർണർ; തിരിച്ചുകെട്ടി എസ്എഫ്‌ഐ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ച ബാനറുകൾ തിരിച്ചു കെട്ടി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ നേതൃത്വത്തിൽ രണ്ട് ബാനറുകൾ എസ്എഫ്‌ഐ ക്യാംപസിനുള്ളിൽ കെട്ടി.
മിസ്റ്റർ ചാൻസലർ, ദിസ് ഈസ് കേരള എന്നതാണ് ഒരു ബാനർ. ക്യാംപസിൽ പ്രതിഷധാത്മകമായി എസ്എഫ്‌ഐ ഗവർണറുടെ കോലവും കത്തിച്ചു. നാളത്തെ സെമിനാറിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐ അറിയിച്ചിരിക്കുന്നത്. നേരം വെളുക്കുന്നതിന് മുമ്പ് നൂറുകണക്കിന് പോസ്റ്ററുകൾ ക്യാംപസ് നിറയുമെന്ന് അർഷോ പ്രതികരിച്ചു.
“നാളെ നേരം പുലരുന്നതിനകം ഈ ക്യാംപസ് നൂറുകണക്കിന് രാഷ്ട്രീയ ബാനറുകൾ കൊണ്ട് നിറയും. ക്യാംപസുകളെ കാവിവത്കരിക്കുന്നതിന് എതിരായി നൂറ് കണക്കിന് ചോദ്യങ്ങൾ ഗവർണർക്ക് നേരെ ഉയരും.
ഞങ്ങൾ അങ്ങേയറ്റം ജനാധിപത്യപരമായാണ് പൊലീസിനോടുൾപ്പടെ പെരുമാറിയിട്ടുള്ളത്. ഗവർണറുടെ സുരക്ഷ മാത്രമാണ് പൊലീസിന്റെ ചുമതല. ഒരു സംഘി കുനിയാൻ പറയുമ്പോൾ കമിഴ്ന്നു കിടക്കുന്ന സമീപനമാവരുത് പൊലീസിന്റേത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടാണ് എസ്എഫ്‌ഐ നിൽക്കുന്നത്. ഈ സമരം അക്രമാസക്തമാക്കി മാറ്റുകയാണ് ഗവർണറുടെ ഉദ്ദേശ്യം. ഗവർണർക്കെതിരായി ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. അതാവും ജനാധിപത്യവിരുദ്ധമായി എസ്എഫ്‌ഐ ചെയ്യുന്ന ഒരു കാര്യം”. ആർഷോ പറഞ്ഞു.