'രാവിലെ കേട്ടത് നടുക്കുന്ന വാർത്ത'; അജിത് പവാറിന്റെ മരണത്തിൽ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹൃദയഭേദകമായ വാർത്തയാണ് രാവിലെ തന്നെ ശ്രവിക്കേണ്ടി വന്നത്. എന്റെ ചിരകാല സുഹൃത്ത് അജിത് പവാർ വിമാനപകടത്തിൽ നിര്യാതനായ വിവരം നടുക്കുന്നതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ഞാൻ എൻ.എസ്.യു അധ്യക്ഷനായിരുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധയുണ്ടായിരുന്നു. അതിനു ശേഷംഅഖിലേന്ത്യാ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്തും അജിത് പവാറും അദ്ദേഹത്തിന്റെ കുടുംബവുമായും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു. പിന്നീട് അദ്ദേഹം എൻ സി പി നേതാവായിരുന്ന കാലത്തും ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം പഴയത് പോലെ തുടർന്നു.
മഹാരാഷ്ട്ര യുടെ ചുമതല എ.ഐ.സി.സി എനിക്ക് നൽകിയപ്പോൾ എത്രയോ തവണ അദ്ദേഹവുമായി ഒരുമിച്ചിരിക്കേണ്ട അവസരങ്ങൾ ഉണ്ടായി.
രാഷ്ട്രീയമായി ഭിന്നിച്ചപ്പോൾ പോലും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മറാത്ത രാഷ്ട്രീയത്തിലേ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ ആഘാതം താങ്ങാൻ ഉള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
