അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ മെയ് 5ന് ആരംഭിക്കും
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ മെയ് അഞ്ചിന് ആരംഭിക്കും. കൊച്ചി സിബിഐ കോടതി 3ലാണ് വിചാരണ നടക്കുന്നത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും പ്രതിപ്പട്ടികയിലുണ്ട്. 82 സാക്ഷികളാണ് കേസിലുള്ളത്.Ariyil Shukur
കേസിലെ ഗൂഢാലോചനയ്ക്ക് ജയരാജനും രാജേഷിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നേരത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനാ കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയത്.
മുസ്‌ലിം ലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജൻ. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചു മണിക്കൂറുകൾക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.