തിരൂരിന്റെ പച്ച സിഗ്നൽ

തിരൂർ: മുസ്‌ലിം ലീഗിന് ശക്തമായ അടിത്തറയുള്ള അസംബ്ലി മണ്ഡലമാണ് തിരൂര്‍. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇത് അടിവരയിടുന്നു. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫും പ്രത്യേകിച്ച് മുസ്‍ലിം ലീഗും ആധിപത്യം തുടരുന്ന മണ്ഡലമാണ് തിരൂർ. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 16ല്‍ 15 തവണയും ലീഗ് സ്ഥാനാര്‍ഥികളാണ് ഇവിടെ വിജയക്കൊടി നാട്ടിയത്. 2006ല്‍ മാത്രമാണ് ലീഗിന് തിരൂരില്‍ തിരിച്ചടി നേരിട്ടത്.
മുൻ നിയമസഭ സ്പീക്കര്‍ കെ. മൊയ്തീന്‍കുട്ടിയെന്ന ബാവ ഹാജിയാണ് തിരൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യനിയമസഭാംഗം. 1957ല്‍ ആദ്യ നിയമസഭയിലേക്ക് ബാവ ഹാജിയെ അയച്ച തിരൂര്‍, അഖിലേന്ത്യ ലീഗിലേക്ക് ചേക്കേറുന്നതുവരെയും അദ്ദേഹത്തെയാണ് ജയിപ്പിച്ചത്. പിന്നീട് പി.ടി. കുഞ്ഞുട്ടി ഹാജി, യു.എ. ബീരാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, സി. മമ്മുട്ടി, നിലവിൽ കുറുക്കോളി മൊയ്തീൻ എന്നിവര്‍ തിരൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികളായി. പി.ടി. കുഞ്ഞുട്ടി ഹാജിയും ഇ.ടി. മുഹമ്മദ് ബഷീറും സി. മമ്മുട്ടിയും രണ്ട് തവണ വീതവും യു.എ. ബീരാന്‍, കുറുക്കോളി മൊയ്തീൻ എന്നിവർ ഒരു തവണയുമാണ് തിരൂരില്‍നിന്ന് എം.എല്‍.എമാരായി വെന്നിക്കൊടി നാട്ടിയത്. 2006ല്‍ സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പി.പി. അബ്ദുല്ലക്കുട്ടിയിലൂടെ മണ്ഡലത്തില്‍ സി.പി.എം ചരിത്രം കുറിച്ചു.
ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് അബ്ദുല്ലക്കുട്ടി അട്ടിമറിച്ചത്. എന്നാല്‍, 2011ല്‍ പി.പി. അബ്ദുല്ലക്കുട്ടിയെ പരാജയപ്പെടുത്തി സി. മമ്മുട്ടിയിലൂടെ ലീഗ് മണ്ഡലം തി രിച്ചുപിടിച്ചു. 2016ലും സി. മമ്മുട്ടി തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2021ൽ കുറുക്കോളി മൊയ്തീൻ എം.എൽ.എയിലൂടെ തുടർച്ചയായ മൂന്നാം തവണയും യു.ഡി.എഫ് മണ്ഡലം നിലനിർത്തി.
2016ലും 2021ലും എൽ.ഡി.എഫിന്റെ ഗഫൂർ പി. ലില്ലീസിനെയാണ് യു.ഡി.എഫ് സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്. 2021ൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുറുക്കോളി മൊയ്തീന്റെ വിജയം. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരൂർ നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫിന്റെ അപ്രമാദിത്വമാണ് കണ്ടത്. തിരൂര്‍ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരൂർ നഗരസഭയും വെട്ടം, തലക്കാട്, കല്‍പകഞ്ചേരി, വളവന്നൂര്‍, തിരുനാവായ, ആതവനാട് പഞ്ചായത്തുകളും യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. നീണ്ടകാലത്തിനുശേഷം തലക്കാട് പഞ്ചായത്തിൽ ഭരണം പിടിക്കാനും കഴിഞ്ഞ തവണ നഷ്ടമായ വെട്ടം പഞ്ചായത്ത് തിരിച്ചുപിടിക്കാനായതും തിരൂർ നഗരസഭയിൽ നേടിയ ഉജ്ജ്വല വിജയവും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കോയ്മ നൽകുന്നതാണ്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ എം.പി. അബ്ദുസ്സമദ് സമദാനി റെക്കോഡ് വിജയം നേടിയപ്പോൾ തിരൂർ നിയമസഭ മണ്ഡലവും സമ്മാനിച്ചത് റെക്കോഡ് ഭൂരിപക്ഷമായിരുന്നു. 50,330 വോട്ടിന്റെ ഭൂരിപക്ഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരൂർ നിയമസഭ മണ്ഡലം സമദാനിക്ക് സമ്മാനിച്ചത്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം യു.ഡി.എഫ് ക്യാമ്പിനെ കൂടുതൽ ശക്തരാക്കുമ്പോൾ പച്ചക്കോട്ടയിൽ എങ്ങനെ വിള്ളൽ വീഴ്ത്താനാവുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ക്യാമ്പ്.
ആരാകും സ്ഥാനാർഥി ?
സിറ്റിങ് എം.എൽ.എ കുറുക്കോളി മൊയ്തീന്റെ പേരാണ് ഇത്തവണയും ലീഗ് സ്ഥാനാർഥി പട്ടികയിൽ മുൻപന്തിയിലുള്ളത്. മണ്ഡലത്തിൽ കുറുക്കോളി മൊയ്തീന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെന്ന വിലയിരുത്തലും യു.ഡി.എഫ് ക്യാമ്പിനുണ്ട്. വ്യവസായിയും മുൻ കെ.എം.സി.സി നേതാവുമായ ഡോ. അൻവർ അമീൻ ചേലാട്ടിന്റെ പേരും ലീഗിന്റെ സാധ്യത പട്ടികയിലുണ്ട്. അതേസമയം, കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും തോൽവിയേറ്റു വാങ്ങിയ ഗഫൂർ പി. ലില്ലീസിന് പകരം ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കാനാണ് എൽ.ഡി.എഫ് തയാറെടുക്കുന്നത്.
യു.ഡി.എഫിൽനിന്നുള്ള പ്രധാന നേതാവിനെ മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കാനുള്ള ശ്രമവും എൽ.ഡി.എഫ് നടത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഒരു മുസ്‍ലിം സ്ഥാനാർഥിയെ കളത്തിലിറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. മറ്റു പാർട്ടികളും സ്ഥാനാർഥിയെ നിർത്തുന്നതിൽ ഇതുവരെയും സൂചനകളൊന്നുമില്ല.
