‘ഇത് ഞങ്ങളുടെ ഗതികേട്; കേസ് അട്ടിമറിക്കുകയാണ് സിബിഐ ലക്ഷ്യം’-സിബിഐ കണ്ടെത്തൽ തള്ളി വാളയാർ കുട്ടികളുടെ അമ്മ
പാലക്കാട്: മക്കളുടെ പീഡനവിവരം അറിഞ്ഞെന്ന സിബിഐ കണ്ടെത്തൽ തള്ളി വാളയാർ പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കുകയാണ് സിബിഐ ലക്ഷ്യമെന്ന് അമ്മ ആരോപിച്ചു. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇവർ പറഞ്ഞു.CBI
ഡിവൈഎസ്പി സോജൻ മലയാളത്തിൽ എഴുതിയത് സിബിഐ ഇംഗ്ലീഷിൽ എഴുതുകയാണു ചെയ്തത്. ഇത് ഞങ്ങളുടെ ഗതികേടാണ്. അന്വേഷണത്തിന് യഥാർഥ പ്രതികളിൽ എത്താൻ സാധിക്കാത്തതുകൊണ്ടാണ് ഞങ്ങളെ പ്രതികളാക്കിയതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
മക്കളുടെ പീഡനവിവരം അറിഞ്ഞിരുന്നെങ്കിൽ ഇന്നത്തെ ഗതികേട് വരില്ലായിരുന്നു. മൂത്തമകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞങ്ങൾക്കു തന്നില്ല. തന്നിരുന്നെങ്കിൽ പീഡനകാര്യം അറിഞ്ഞ് ഇളയമകളെ രക്ഷിക്കാൻ കഴിയുമായിരുന്നു. രണ്ടു മക്കളും മരിച്ച ശേഷമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതെന്നും ഇവർ പറഞ്ഞു.
പൊലീസാണ് ഭേദമെന്ന് ഇപ്പോൾ തോന്നുന്നുവെന്നും അമ്മ പറഞ്ഞു. പൊലീസിനെ സിബിഐ തോൽപിച്ചിരിക്കുകയാണ്. പ്രതിയാക്കിയത് തെറ്റെന്ന് തെളിയിക്കുംവരെ സമരം നടത്തുമെന്നും അവർ പറഞ്ഞു.