ട്രംപിന്റെ ഉപദേശക സമിതിയിൽ ഭീകരവാദ കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ച വ്യക്തിയും
ന്യൂയോര്‍ക്ക്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ട്രംപ് ഭരണകൂടം.Trump
പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പരിശീലനം നേടിയെന്ന ആരോപണം നേരിടുന്ന ഇസ്മായില്‍ റോയര്‍, സൈതുന കോളജിന്റെ സഹസ്ഥാപകനും പ്രകോപനപ്രസംഗ ആരോപണം നേരിടുന്ന ഷെയ്ഖ് ഹംസ എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതിയില്‍ അംഗങ്ങളാക്കിയത്.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎസിലെ തീവ്രവലതുപക്ഷം രംഗത്ത് എത്തി. ഭ്രാന്തവും അസ്വീകാര്യവുമായ നടപടിയെന്നാണ് അമേരിക്കൻ തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവർത്തക ലോറ റൂമര്‍ വ്യക്തമാക്കിയത്. കടുത്ത ട്രംപ് ആരാധികയാണ് ലോറ റൂമര്‍.
ആരാണ് ഇസ്മായില്‍ റോയര്‍?
1992ലാണ് ഇസ്മായില്‍ റോയര്‍, ഇസ്‌ലാം മതം സ്വീകരിക്കുന്നത്. റാൻഡൽ ടോഡ് റോയർ എന്നായിരുന്നു ആദ്യ പേര്. 2000 കളുടെ തുടക്കത്തിൽ ഇസ്മായിൽ റോയർ, ഭീകര സംഘടനായ ലഷ്കർ-ഇ-തൊയ്ബയിൽ പരിശീലനം നേടിയെന്നാണ് ആരോപണം.
അതേസമയം 2003ൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ റോയറിനെതിരെ ചുമത്തിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്ക് ഭൗതിക സഹായം നൽകിയതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സഹായിച്ചുവെന്ന് 2004ൽ അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു.
20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇസ്മായില്‍ റോയര്‍, 13 വർഷം തടവ് അനുഭവിച്ചതിന് ശേഷം 2017ൽ മോചിതനായി. അതേസമയം റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്‌ലാം ആൻഡ് റിലീജിയസ് ഫ്രീഡം ആക്ഷൻ ടീമിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് നിലവില്‍ അദ്ദേഹം.
ആരാണ് ഷെയ്ഖ് ഹംസ യൂസുഫ്?
യുഎസിലെ ആദ്യത്തെ അംഗീകൃത മുസ്‌ലിം ലിബറൽ ആർട്സ് കോളജായ സൈതുന കോളജിന്റെ സഹസ്ഥാപകനാണ് ഷെയ്ഖ് ഹംസ. പാശ്ചാത്യ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക പണ്ഡിതനെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2016ൽ, ദേശീയ അന്വേഷണ ഏജൻസി ഹംസ യൂസഫിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചുവെന്നായിരുന്നു ആരോപണം.