സീറ്റ് വടംവലി: യു.ഡി.എഫിന് ആശങ്ക
കോട്ടയം: കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി തുടരുന്ന സീറ്റ് വടംവലി മുന്നണിയുടെ സാധ്യതകളെ തന്നെ അട്ടിമറിക്കുമോയെന്ന് യു.ഡി.എഫിൽ ആശങ്ക. ജയസാധ്യതയുടെ പേരിൽ കേരള കോൺഗ്രസിന്‍റെ പല സീറ്റിലും കോൺഗ്രസ് അവകാശം ഉന്നയിക്കുകയും നേതാക്കൾ മത്സരമോഹവുമായി മാസങ്ങൾക്കു മുമ്പേ കളമൊരുക്കുകയും ചെയ്തതോടെയാണ് മുന്നണി അഭ്യുദയകാംക്ഷികളിൽത്തന്നെ ഈ സംശയം ശക്തമായത്.
അവകാശതർക്കം പരിഹരിക്കപ്പെടാതെ നീളുന്നത് താഴേത്തട്ടിലേക്കും ഭിന്നത സൃഷ്ടിച്ചേക്കുമെന്നും പരസ്പരം അവിശ്വാസം വളർത്തിയേക്കുമെന്നുമാണ് നിരീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകളുടെയും പ്രാദേശിക ഘടകങ്ങളുടെയും പൊതു രാഷ്ട്രീയ അന്തരീക്ഷത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തിൽ നല്ല വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ പോലും ഇങ്ങനെയായാൽ കൈവിട്ടേക്കാമെന്ന് അവർ പറയുന്നു.
ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ സിറ്റിങ് സീറ്റുകളായ തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ എല്ലായിടത്തും കോൺഗ്രസിന് കണ്ണുണ്ട്.
ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾക്കായാണ് കോൺഗ്രസ് ശക്തമായി വാദിക്കുന്നത്. കാൽ നൂറ്റാണ്ടായി ഇടുക്കി കൈപ്പിടിയിലാക്കിയിരിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനെ വീഴ്ത്താൻ ജനപ്രീതിയും പ്രാപ്തിയുമുള്ള എതിരാളി ജോസഫ് ഗ്രൂപ്പിൽ ഇല്ലെന്നാണ് കോൺഗ്രസിന്‍റെ വാദം. ഇടുക്കിയിൽ നല്ല ജനപിന്തുണയുള്ള മുൻ എം.പി കെ. ഫ്രാൻസീസ് ജോർജ് മത്സരിച്ചിട്ടും കഴിഞ്ഞ തവണ 5573 വോട്ടിന്‍റെ ഭേദപ്പെട്ട ഭൂരിപക്ഷത്തിനായിരുന്നു റോഷിയുടെ ജയം. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ പാർട്ടിയിൽനിന്ന് സ്ഥാനാർഥി വന്നാൽ സ്ഥിതി മാറുമെന്നാണ് സീറ്റ് മാറ്റത്തിന് വാദിക്കുന്നവരുടെ ന്യായം.
ഏറ്റുമാനൂർ നോട്ടമിട്ട് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷും കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫും അടക്കം ഒരുപിടി കോൺഗ്രസ് നേതാക്കളാണ് വളരെ മുമ്പേ മുന്നൊരുക്കം നടത്തുന്നത്. എൽ.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡല പരിധിയിലെ അതിരമ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ജോസഫ് വിഭാഗം ജില്ല പ്രസിഡന്‍റ് ജെയ്സൺ ജോസഫ് ഇക്കുറി പരാജയപ്പെട്ടപ്പോഴേ മുന്നണിയിൽ ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
ചങ്ങനാശ്ശേരി, കുട്ടനാട്, കോതമംഗലം മണ്ഡലങ്ങളിലും സീറ്റ് വടംവലി ശക്തമാണ്. ഏതു പാർട്ടി സീറ്റ് ഉറപ്പിച്ചാലും ഫലത്തെ ബാധിക്കുന്ന വിധത്തിലേക്ക് തർക്കം രൂക്ഷമാകാതെ നോക്കിയില്ലെങ്കിൽ ഇതര സീറ്റുകളിലടക്കം തിരിച്ചടി ഉണ്ടായേക്കുമെന്നാണ് യു.ഡി.എഫ് പക്ഷപാതികൾ ഭയക്കുന്നത്. ജനക്ഷേമ പദ്ധതികളുടെ പേരിൽ കൊണ്ടുപിടിച്ച പ്രചാരണവുമായി ഇടതുമുന്നണി ഹാട്രിക് ഭരണത്തിനു കച്ചമുറുക്കുമ്പോൾ യു.ഡി.എഫിന് അവകാശപ്പെടാൻ നേരിയ മുൻതൂക്കം മാത്രമാണുള്ളതെന്നും ഇത്തരം തർക്കങ്ങൾ വളർത്തി അതു നഷ്ടപ്പെടുത്തരുതെന്നുമാണ് ഇ
