ലബനാനിലെ വാക്കി ടോക്കി പൊട്ടിത്തെറിയിൽ മരണം 20 ആയി; 400ലേറെ പേര്‍ക്ക് പരിക്ക്

Walkie-talkie blast in Lebanon kills 20; More than 400 people were injured

 

ബെയ്റൂത്ത്: ലബനാനില്‍ വാക്കിടോക്കി പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. നാനൂറിലേറെ പേർക്ക് പരിക്കേറ്റു.

പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെയാണ് ലബനാനില്‍ വാക്കി ടോക്കിയും പൊട്ടിത്തെറിക്കുന്നത്.

ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ലെന്നാണ് ലബനൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ചയാണ് മൂവായിരത്തിലേറെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് രണ്ടുകുട്ടികളടക്കം 12 പേർ മരിച്ചത്. സ്ഫോടന പരമ്പരയ്ക്കുപിന്നിൽ ഇസ്രായേലാണെന്നും പേജറുകളുടെ നിർമാണഘട്ടത്തിൽ അവർ ബാറ്ററിക്കുസമീപം അതിസൂക്ഷ്മ സ്ഫോടകവസ്തുക്കൾ തിരുകിക്കയറ്റിയെന്നുമാണ് ആരോപണം. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നിൽ ചുരുങ്ങിയത് മൂന്നുമാസ​ത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഗസ്സയിലെ യുദ്ധം ലബനനിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു ചൊവ്വാഴ്ചത്തെ ആക്രമണം. അതേസമയം ലബനാൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു. സ്ഥിതി യുദ്ധവ്യാപനത്തിലേക്ക് നയിക്കുമെന്നാണ് ലബനന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നേർക്കാണ് സംശയമുന നീളുന്നത്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എന്നിൽ പരാതി നൽകുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *