‘വലിയ നിമിഷം…’; രഞ്ജിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടുകാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടു കാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും സംഘവും ഹുബ്ബള്ളിയിലെത്തി. കന്നിക്കിരീടമെന്ന സ്വപ്നസാഫല്യത്തിലേക്ക് കശ്മിരീന് ഇനി ഒരു പകൽ ദൂരംമാത്രമാണുള്ളത്. കരുത്തരായ കർണാടകക്കെതിരെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടി വിജയത്തിനരികിലാണ് ടീം. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 477 റൺസ് മുന്നിലാണ്, വീണത് നാലു വിക്കറ്റുകളും.

ബാക്കിയുള്ള ആറു വിക്കറ്റ് കൂടി വീഴ്ത്തി കൂറ്റൻ ലീഡ് മറികടക്കുക കർണാടകക്ക് അസാധ്യം. അത്ഭുതങ്ങൾ സംഭവിച്ചാലും ആതിഥേയർക്ക് വിജയം എത്തിപിടിക്കാനാവില്ല. സമനില പിടിച്ചാലും രക്ഷയില്ല, ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കശ്മീർ ജേതാക്കളാകും. ആക്വിബ് നബിയുടെ തകർപ്പൻ ബൗളിങ്ങാണ് കർണാടകയുടെ പ്രതീക്ഷകൾ തകർത്തത്. അഞ്ചു വിക്കറ്റുകൾ നേടിയ നബി, രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് തന്റെ പേരിലാക്കി. ജമ്മു-കശ്മീരിന്‍റെ പ്രഥമ ഫൈനൽ പ്രവേശനം തന്നെ വലിയ നിമിഷമാണെന്നാണ് ഉമർ അബ്ദുല്ല പ്രതികരിച്ചത്. ‘ജമ്മു-കശ്മീർ രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത് ആദ്യമാണ്. ഞങ്ങൾക്കിത് വലിയ നിമിഷമാണ്. കിരീടം നേടാനാകില്ലെന്നാണ് പലരും പ്രതികരിച്ചത്. എന്നാൽ, ഒന്നാം ഇന്നിങ്സിലെ ടീമിന്‍റെ പ്രകടനത്തിലൂടെ തന്നെ കിരീടം ഏറെക്കുറെ ഉറപ്പിക്കാനായി’ -ഉമർ അബ്ദുല്ല പറഞ്ഞു.

കശ്മീരിന്‍റെ താരങ്ങൾക്ക് അന്തരാഷ്ട്ര വേദികളിൽ ഇന്ത്യക്കുവേണ്ടി കളിക്കാൻ ഇതിലൂടെ അവസരമുണ്ടാകും. തീർച്ചയായും ഒന്നോ രണ്ടോ താരങ്ങൾക്ക് ഇന്ത്യൻ ജഴ്സി അണിയാനുള്ള അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രിയും സംഘവും ഹുബ്ബള്ളിയിലെത്തിയത്. ഇന്ന് മത്സരം നേരിട്ട് കാണാൻ സ്റ്റേഡിയത്തിലെത്തും.

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി രണ്ട് നാൾ മുന്നേ ജയവും കിരീടവും തങ്ങൾക്കെന്ന് വിളംബരം നടത്തിയ ജമ്മു-കശ്മീർ ഒന്നാം ഇന്നിങ്സിൽ 584 റൺസ് എടുത്തിരുന്നു. കർണാടകയുടെ മറുപടി ബാറ്റിങ് 293ൽ അവസാനിപ്പിച്ച് സൂപ്പർ പേസർ ആക്വിബ് നബി ഒരിക്കൽകൂടെ ടീമിന്റെ ഹീറോ ആയി. മൂർച്ചയേറിയ പന്തുകളുമായി മുൻനിരയിലെ നാലുപേർക്ക് മടക്ക ടിക്കറ്റ് നൽകിയ താരം ഈ സീസണിൽ ഇതോടെ വിക്കറ്റ് സമ്പാദ്യം 60 ആക്കി ഉയർത്തി. 23 ഓവറിൽ 54 റൺസ് നൽകിയായിരുന്നു അഞ്ചുപേരെ തിരിച്ചയച്ചത്. പേരുകേട്ട ബാറ്റർമാരായ കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ, രവിചന്ദ്രൻ സ്മരൺ എന്നിവരും വാലറ്റത്ത് ശിഖർ ഷെട്ടിയും ആക്വിബിന്റെ പന്തിൽ പുറത്തായവരാണ്.

സുനിൽ കുമാർ, യുധ്‍വീർ സിങ് എന്നിവർ രണ്ടുവീതം വിക്കറ്റും വീഴ്ത്തി. മായങ്ക് അഗർവാളിന്‍റെ ഒറ്റയാൾ പോരാട്ടമാണ് കർണാടകയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 266 പന്തിൽ 21 ഫോറടക്കം 160 റൺസെടുത്താണ് താരം ആക്വിബിന് വിക്കറ്റ് സമ്മാനിച്ചത്. കൃതിക് കൃഷ്ണ (101 പന്തിൽ 36), വിദ്യാധർ പാട്ടീൽ (23 പന്തിൽ 11), ശിഖർ ഷെട്ടി (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ആറു പന്തിൽ നാല്) എന്നിവരാണ് മൂന്നാംദിനം പുറത്തായ മറ്റു താരങ്ങൾ. വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ജമ്മു-കശ്മീരിനായി ഒന്നാം ഇന്നിങ്സിലെ നഷ്ടം തീർത്ത് ഖംറാൻ ഇഖ്ബാൽ 94 റൺസുമായി ക്രീസിലുണ്ട്.