ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതിന് എന്താണ് തെളിവ് – ഹൈക്കോടതി



കൊച്ചി: ആന്റണി രാജുനിനെകതിരായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് എന്നതില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഉത്തരവ് പറയുന്നതിനായി ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി. ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടുകയായിരുന്നു. ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച അടിവസ്ത്രം തിരിച്ചുനല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയോയെന്നും കോടതി ചോദിച്ചു.

ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങി നല്‍കിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അഭിഭാഷകന്‍ കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ആരാഞ്ഞു. തൊണ്ടിമുതല്‍ നശിപ്പിച്ചെന്ന കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ആൻ്റണി രാജു അപ്പീൽ നൽകിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും മത്സരിക്കാനുള്ല സാധ്യത മുന്നിൽ കണ്ടാണ് ആൻ്റണി രാജുവിന്‍റെ നീക്കം.