നെല്ലിക്കുത്തിൽ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി

നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം
എടക്കര: മൂത്തേടം നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അഞ്ച് കാട്ടാനകൾ നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്. ഇതോടെ ഭീതിയിലായ ജനങ്ങള്‍ ആനകളെ തുരത്തിയോടിച്ചു. രാത്രി 11ഓടെ ഇവ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. പടക്കം പൊട്ടിച്ചും ഒച്ചവെച്ചും നാട്ടുകാര്‍ ആനക്കൂട്ടത്തെ വീണ്ടും തുരത്തി.
ഒരാഴ്ച മുമ്പ് നെല്ലിക്കുത്ത് വനത്തില്‍നിന്ന് എത്തിയ കാട്ടാനകള്‍ മറിച്ചിട്ട തെങ്ങ് വീണ് വടക്കേപീടിക കുഞ്ഞാലന്‍ കുട്ടിയുടെ വീടിന് കേടുപാട് സംഭവിച്ചിരുന്നു. ഒരു മാസത്തോളമായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. രാത്രി ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ച ശേഷം പുലര്‍ച്ചെയാണ് കാട്ടിലേക്ക് മടങ്ങുന്നത്. സന്ധ്യയായാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങുന്നവരും മദ്റസകളില്‍ പോകുന്ന വിദ്യാര്‍ഥികളും ടാപ്പിങ് തൊഴിലാളികളും കടുത്ത ഭീതിയിലാണ്.
