അമേരിക്കൻ മണ്ണിൽ റെക്കോർഡുകൾ തകർത്ത് ലോകകപ്പ് വ്യൂവർഷിപ്പ്; ഫൈനൽ കണ്ടത് 63 ദശലക്ഷം ആളുകൾ!

ന്യൂജേഴ്‌സി: ആവേശകരമായ ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ തോൽപ്പിച്ച് സ്പെയിൻ വിശ്വകിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ, അമേരിക്കയിൽ പുതിയ ചരിത്രം കുറിച്ച് വ്യൂവർഷിപ്പ് റെക്കോർഡുകൾ. ഞായറാഴ്ച നടന്ന ഫൈനൽ മത്സരം അമേരിക്കയിൽ മാത്രം ഏകദേശം 6.3 കോടി ആളുകളാണ് കണ്ടത്. ദശാബ്ദങ്ങളായി യു.എസിൽ ഫുട്ബാളിന്‍റെ പ്രചാരം വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും വലിയ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ന്യൂജേഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായിരുന്നില്ല. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റിൽ സ്പെയിൻ നേടിയ നിർണായക ഗോളിലാണ് 1-0 എന്ന സ്കോറിന് അവർ വിജയം ഉറപ്പിച്ചത്.

ഇംഗ്ലീഷ് പ്രക്ഷേപണത്തിലൂടെ 38.9 ദശലക്ഷം പ്രേക്ഷകരെ ആകർഷിച്ചു. സ്പാനിഷ് ഭാഷയിലുള്ള തത്സമയ സംപ്രേക്ഷണത്തിലൂടെ 23.9 ദശലക്ഷം ആളുകൾ മത്സരം കണ്ടു. 2022 ഖത്തർ ലോകകപ്പ് ഫൈനൽ കണ്ട 22.3 ദശലക്ഷം യു.എസ് പ്രേക്ഷകരേക്കാൾ വളരെ ഉയർന്ന സംഖ്യയാണിത്. ലോകകപ്പിന്റെ സംപ്രേക്ഷണാവകാശത്തിനായി ഫോക്സും കോംകാസ്റ്റും യഥാക്രമം 485 ദശലക്ഷം ഡോളറും 600 ദശലക്ഷം ഡോളറുമാണ് നിക്ഷേപിച്ചത്. ഉയർന്ന ടി.വി റേറ്റിങ്ങിലൂടെ ഈ മാധ്യമ ഭീമന്മാർക്ക് വലിയ സാമ്പത്തിക ലാഭം ലഭിച്ചതായി അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.

യു.എസിലെ മറ്റ് പ്രധാന കായിക ലീഗുകളുടെ ഫൈനൽ പോരാട്ടങ്ങളേക്കാൾ ഉയർന്ന റേറ്റിങ്ങാണ് ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾക്ക് ലഭിച്ചത്. ഇംഗ്ലണ്ട് vs മെക്സിക്കോ (റൗണ്ട് ഓഫ് 16): 45 ദശലക്ഷത്തോളം പ്രേക്ഷകർ, ടൊറോന്റോ ബ്ലൂ ജെയ്‌സിനെ തോൽപ്പിച്ച് ലോസ് ആഞ്ചലസ് ഡോഡ്ജേഴ്‌സ് കിരീടം നേടിയ കളി കണ്ടത് 27 ദശലക്ഷം ആളുകൾ, സാന് അന്റോണിയോ സ്പർസിനെ തോൽപ്പിച്ച് ന്യൂയോർക്ക് നിക്സ് കിരീടം നേടിയ മത്സരം കണ്ടത് 25 ദശലക്ഷം ആളുകൾ എന്നിങ്ങനെയാണ് കണക്കുകൾ.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ, യു.എസ് പ്രേക്ഷകർക്ക് അനുയോജ്യമായ പ്രൈം-ടൈം സമയത്താണ് മത്സരങ്ങൾ നടന്നത്. കൂടാതെ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് പോരാട്ടങ്ങൾ ആകാം ഇതെന്നതും ആരാധകരെ വലിയതോതിൽ ആകർഷിച്ചു.

ജൂലൈ 6ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ അമേരിക്കൻ ടീം ബെൽജിയത്തോട് തോറ്റ് പുറത്തായെങ്കിലും, ഫോക്സ് പ്രക്ഷേപണം ചെയ്ത മത്സരങ്ങളിലെല്ലാം ടൂർണമെന്റിലുടനീളം പ്രേക്ഷകരുടെ വൻ പങ്കാളിത്തം തുടർന്നു.

അടുത്ത ഫിഫ ലോകകപ്പ് 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലും 2034ൽ സൗദി അറേബ്യയിലുമാണ് നടക്കുന്നത്. അമേരിക്കൻ സമയ മേഖലയിൽ നിന്ന് വലിയ വ്യത്യാസമുള്ള രാജ്യങ്ങളായതിനാൽ ഇവയുടെ തത്സമയ സംപ്രേക്ഷണം യു.എസ് ടി.വി റേറ്റിങ്ങിനെ ബാധിച്ചേക്കാം.