എബിവിപി പരിപാടിയിൽ വിദ്യാർഥികളും ജീവനക്കാരും പങ്കെടുക്കണം : വിവാദ ഉത്തരവ് പിൻവലിച്ച് ജമ്മു കശ്മീർ സർക്കാർ
ശ്രീനഗർ : ദോഡ ജില്ലയിൽ എബിവിപി സംഘടിപ്പിക്കുന്ന ദ്വിദിന കായികമേളയുടെ നടത്തിപ്പിനായി കായിക അധ്യാപകരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് ജമ്മു കശ്മീർ സർക്കാർ. പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നടപടി.ABVP
ജനുവരി 27 ,28 തീയതികളിൽ എബിവിപി സംഘടിപ്പിക്കുന്ന കായികമേളക്ക് മേൽനോട്ടം വഹിക്കാൻ നാല് കായികാധ്യാപകരെ നിയമിച്ചുകൊണ്ട് രണ്ട് ദിവസം മുൻപാണ് ജമ്മു കശ്മീർ സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ സ്കൂളുകളിൽ മുസ്ലിം വിരുദ്ധ സംഘടനയായ എബിവിപിയുടെ പരിപാടികൾ നടത്താൻ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഇൽതിജ മുഫ്തി വിമർശിച്ചു. ആർഎസ്എസ് പിന്തുണയുള്ള പാർട്ടിയെ ഇത്തരം പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് ഗുജ്ജർ ബക്കർവാൾ സ്റ്റുഡൻ്റ്സ് അലയൻസ് വക്താവ് അമീർ ചൗധരി പറഞ്ഞു, ഭരണകൂടത്തിൻ്റെ കാവിവൽക്കരണത്തിനെതിരെ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി എബിവിപി സംഘടിപ്പിച്ച റാലിയിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുക്കണമെന്ന സർക്കാർ ഉത്തരവാണ് വിവാദമുണ്ടാക്കിയത്.