മോദി മുനമ്പത്തിന്റെ രക്ഷകനെന്നാണ് മന്ത്രിമാർ വാഴ്ത്തുന്നത്; 2002ൽ ഗുജറാത്തിനെ രക്ഷിച്ചപോലുള്ള രക്ഷ കേരളത്തിന് വേണ്ട: ഹാരിസ് ബീരാൻ എംപി
ന്യൂഡൽഹി: ആടുകളെ കൂട്ടിയിടിപ്പിച്ച് രക്തം കുടിക്കുന്ന ചെന്നായയുടെ റോൾ ആണ് കേന്ദ്ര സർക്കാർ നിർവഹിക്കുന്നതെന്ന് ഹാരിസ് ബീരാൻ എംപി. വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി മുനമ്പത്തിന്റെ രക്ഷകനാണെന്നാണ് കേന്ദ്ര മന്ത്രിമാർ വാഴ്ത്തുന്നത്. 2002ൽ മോദി ഗുജറാത്തിനെ രക്ഷിച്ച കാര്യം എല്ലാവർക്കും അറിയാം. അങ്ങനെയൊരു രക്ഷ കേരളത്തിന് വേണ്ടെന്നും ഹാരിസ് ബീരാൻ പറഞ്ഞു.Gujarat
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. വഖഫ് ഇസ്‌ലാമികമായ ഒരു ആശയമാണ്. വാക്കാലുള്ള വഖഫ് ഇതുവരെ നിയമവിധേയമായിരുന്നു. ഇപ്പോൾ അത് ഇല്ലാതായി. വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25നും 26നും എതിരാണ്.
പല വഖഫുകളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. ഉപയോഗത്തിലൂടെയുള്ള വഖഫ് ആണ് ഇതിൽ പലതും. പുതിയ ബില്ലിലൂടെ അതില്ലാവുകയാണ്. വഖഫ് സ്വത്തിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കാനുള്ള കൃത്യമായ സംവിധാനം ഇല്ലാതാവുകയാണ്. തർക്കമുള്ള സ്വത്തുക്കൾ സ്ഥിരമായി മരവിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ഹാരിസ് ബീരാൻ പറഞ്ഞു.