ലാമാസിയയില്‍ റയലിന് പാഠമുണ്ട്
ഹക്കോബോ റേമൺ. റയൽ മാഡ്രിഡ് ആരാധകർ പലരും ആ പേര് അന്നാദ്യമായി കേൾക്കുകയായിരുന്നു. പരിക്ക് കളംവാണൊരു സീസണിൽ കളിമറന്നൊരു കളിക്കൂട്ടത്തെയും കൊണ്ട് യൂറോപ്പിലെ സകല ടൂർണമെന്റുകളിലും കാലിടറി നിൽക്കുന്ന കാർലോ ആഞ്ചലോട്ടി. ബെർണബ്യൂവിന്റെ പടിയിറങ്ങും മുമ്പേ ഒരിക്കൽ കൂടി അയാൾ ഹക്കോബോയെ പരീക്ഷിക്കാൻ തീരുമാനിച്ചു. അതും സ്റ്റാർട്ടിങ് ഇലവനിൽ തന്നെ. അന്റോണിയോ റുഡിഗറും ഡേവിഡ് അലാബയും ചുവാമെനിയും കമവിംഗയും ഒക്കെ കളത്തിന് പുറത്താണെന്ന് ഉറപ്പാക്കേണ്ടി വന്നു കാർലോക്ക് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിരാൻ. ലോസ് ബ്ലാങ്കോസിന്റെ തൂവെള്ളക്കുപ്പായത്തിൽ ഹക്കോബോയോടെ ആദ്യ സ്റ്റാർട്ട്.lesson
ഫെഡെ വാൽവർഡേ, റൗൾ അസെൻസിയോ, ഫ്രാൻ ഗാർഷ്യ, ഹക്കോബോ റേമൺ. സീസണിൽ റയലിന്റെ മുഴുവൻ പ്രശ്‌നങ്ങളും ഉറഞ്ഞ് കൂടിക്കിടന്ന ഡിഫൻസിൽ ഇപ്പോൾ നിരന്നു നിൽക്കുന്ന നാൽവർ സംഘം ടീമിന്റെ യൂത്ത് സിസ്റ്റത്തിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്ത് വച്ചവരാണ്. റേമൺ ആ മത്സരത്തെ തന്റെ പേരിനൊപ്പം ചരിത്രത്തിലെഴുതിച്ചേർത്തു. റയലിന്റെ പേര് കേട്ട മുന്നേറ്റ നിര പിടിപ്പത് പണിപ്പെട്ടിട്ടും പൊളിക്കാനാവാത്ത മയ്യോർക്ക ഗോൾകീപ്പർ ലിയോ റോമന്റെ കോട്ട ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ അയാൾ പൊളിച്ചു. സാന്റിയാഗോ ബെർണബ്യൂ ഇളകിമറിഞ്ഞു.
വെറും 20 വയസാണ് ഹക്കോബോയുടെ പ്രായം. റയലിന്റെ യൂത്ത് അക്കാദമിയായ ലാ ഫാബ്രിക്കയിലാണ് കളിപഠിച്ചത്. മെയ് നാലിന് ലാലിഗയിൽ അരങ്ങേറ്റം കുറിച്ച് പത്ത് ദിവസത്തിനകം റയലിനെ ത്രസിപ്പിക്കുന്നൊരു ജയത്തിലേക്ക് ആ 20 വയസുകാരൻ കൈപിടിച്ച് നടത്തുന്നു. മയ്യോർക്കക്കെതിരായ മത്സരത്തിൽ എട്ട് അക്കാദമി താരങ്ങളെയാണ് റയൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതൊക്കെ കുറച്ച് നേരത്തേയാവണമായിരുന്നു എന്നാണിപ്പോൾ ആരാധകരുടെ മുറുമുറുപ്പ്.
ഏറെക്കാലമായി യൂറോപ്പ്യൻ ഫുട്‌ബോളിലെ അതികായരായ റയൽ മാഡ്രിഡ് നേരിടുന്ന വലിയ വിമർശനങ്ങളിൽ ഒന്ന് മികച്ചൊരു അക്കാദമിയുണ്ടായിട്ടും അതിലെ പ്രൊഡക്ടുകളെ കൃത്യമായി ടീം ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ്. സീനിയർ ടീമിലെ പല താരങ്ങളെയും പരിക്ക് പിടികൂടിയാൽ റീ പ്ലേസ്‌മെന്റ് ഓപ്ഷനുകളായി പോലും പരിഗണിക്കപ്പെടാറില്ല പലപ്പോഴും അക്കാദമി താരങ്ങൾ.
സമീപകാലത്ത് യൂത്ത് സിസ്റ്റത്തില്‍ നിന്നെത്തി സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ ഒരേ ഒരാൾ റൗൾ അസെൻസിയോയാണ്. തന്റെ ആവനാഴിയിൽ മറ്റ് ബാക് അപ് ഓപ്ഷനുകളൊന്നുമില്ലാതായപ്പോൾ കാർലോ പരീക്ഷിച്ച അസെൻസിയോ ചുരുങ്ങിയ കാലം കൊണ്ട് തന്നെ റയൽ പ്രതിരോധത്തിലെ അനിഷേധ്യ സാന്നിധ്യമായി മാറി. സെർജിയോ റാമോസ് 2.0 എന്നാണ് ആരാധകർ ഇപ്പോൾ അസെൻസിയോയെ വിളിക്കുന്നത്. പ്രായം വെറും 22. ഫ്രാന്‍ ഗാർഷ്യയും ഇക്കാലയളവിനുള്ളിൽ പലപ്പോഴായി തന്റെ മിന്നലാട്ടങ്ങൾ യൂറോപ്പ്യൻ മൈതാനങ്ങൾക്ക് കാണിച്ച് കൊടുത്ത് കഴിഞ്ഞു.
കഴിഞ്ഞ എൽ ക്ലാസിക്കോയിൽ റയലിനായി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച 21 കാരൻ വിക്ടർ മുനോസ് അമ്പേ പരാജയമായിരുന്നു. 89ാം മിനിറ്റിൽ സമനില പിടിക്കാൻ കിട്ടിയൊരു സുവർണാവസരം മുനോസ് പാഴാക്കിക്കളഞ്ഞു. വൺ ആന്റ് വൺ സിറ്റ്വേഷനിൽ കിട്ടിയ അവസരം കളഞ്ഞു കുളിച്ച മുനോസിന് സോഷ്യൽ മീഡിയയിൽ റയൽ ആരാധകരിൽ നിന്ന് തന്നെ വലിയ സൈബർ അറ്റാക്കുകളാണ് നേരിടേണ്ടി വന്നത്. ബിഗ് മാച്ചുകൾ കളിച്ച് അനുഭവ സമ്പത്തില്ലാത്ത യങ് ടാലന്റുകൾക്ക് സീനിയർ ടീമിനൊപ്പം കൂടുതൽ പ്ലെയിങ് ടൈം ലഭിച്ചാലല്ലാതെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നത് എങ്ങനെയാണ്.
കോടികൾ വാരിയെറിഞ്ഞ് ലോക ഫുട്‌ബോളിലെ വമ്പൻ സ്രാവുകളെ കൂടാരത്തിലെത്തിച്ചാണ് റയൽ എക്കാലവും ടീം ബിൽഡ് ചെയ്ത് പോന്നത്. സാന്റിയാഗോ ബെർണബ്യൂവിൽ ഫ്‌ലോറന്റീനോ പെരസ് ആരംഭിച്ച ഗലാറ്റിക്കോ യുഗത്തിന്റെ തുടർച്ചയിലേക്കാണ് കിലിയൻ എംബാപ്പെയടക്കമുള്ളവർ റയൽ നിരയിലെത്തിയത്. എംബാപ്പെ ഗോളുകളേറെ അടിച്ച് കൂട്ടിയെങ്കിലും ടീമിനതൊന്നും ഉപകാരപ്പെട്ടിട്ടില്ലെന്നാണ് ഈ സീസണിൽ ഒഴിഞ്ഞു കിടക്കുന്ന ബെർണബ്യൂ ഷെൽഫ് ആരാധകരോട് പറഞ്ഞു വക്കുന്നത്. ഇതിനൊപ്പം ഗലാറ്റിക്കോ യുഗത്തിന്റെ തുടക്കത്തിൽ ലോകത്തെ കിട്ടാവുന്ന എല്ലാ പടക്കോപ്പുകളേയും തട്ടകത്തിലെത്തിച്ചിട്ടും പ്രതീക്ഷക്കൊത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ റയലിനായിരുന്നോ എന്ന് പരിശോധിക്കുന്നത് കൂടി നന്നാവും.
ഇവിടെയാണ് റയലിന്‍റെ ബദ്ധവൈരികളായ ബാഴ്സലോണയുടെ യൂത്ത് സിസ്റ്റം പ്രസക്തമാവുന്നത്. നിങ്ങൾ ഇതിഹാസങ്ങളെ കോടികളെറിഞ്ഞ് വാങ്ങിക്കൂട്ടുമ്പോൾ ഞങ്ങളവരെ നിർമിച്ചെടുക്കുന്നു. ബാഴ്‌സലോണ ആരാധകർ കാലങ്ങളായി റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകളെ പിന്തുടരുന്ന മനുഷ്യരോട് ഈ വർത്തമാനം പറഞ്ഞ് വക്കുന്നുണ്ട്. ലാമാസിയ ഇതിഹാസങ്ങളുടെ ജന്മഭൂമിയാണ്. ലയണൽ മെസി മുതൽ ലമീൻ യമാൽ വരെ അതിങ്ങനെ നീണ്ട് പരന്ന് കിടക്കുന്നു.
പ്രതിസന്ധികളുടെ നിലയില്ലാ കയത്തിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്നൊരു ക്ലബ്ബിനെ രക്ഷിക്കാൻ ഒറ്റ സീസൺ മതിയായിരുന്നു ലാ മാസിയക്ക്. യൂറോപ്പിലെ മുഴുവൻ കോംപറ്റീഷനുകളിലും ഹോട്ട് ഫേവറേറ്റുകളായി അവസാനിക്കുന്നൊരു സീസൺ. ഡൊമസ്റ്റിക് ട്രെബിൾ. റയൽ മാഡ്രിഡിനെതിരെ കളിച്ച നാല് കളികളിലും ത്രസിപ്പിക്കുന്ന ജയങ്ങൾ. ബാഴ്‌സ ഈ സീസണിൽ സാധ്യമാക്കിയ മുഴുവൻ നേട്ടങ്ങൾക്കും പിന്നിൽ മുഴങ്ങിക്കേൾക്കുന്ന ഒറ്റപ്പേര് ലാമാസിയ എന്നാണ്.
ലമീന്‍ യമാല്‍, പോ കുബാര്‍സി, ഫെര്‍മിന്‍ ലോപസ്, മാര്‍ക് കസാഡോ, അലെജാന്‍ട്രോ ബാല്‍ഡേ, ജെറാഡ് മാര്‍ട്ടിന്‍, മാര്‍ക് ബേണല്‍, ഗാവി, ഡാനി ഒല്‍മോ, അങ്ങനെയങ്ങനെ ബാഴ്സയുടെ പ്ലേയിങ് ഇലവനിലേക്ക് കണ്ണോടിക്കുമ്പോള്‍ ലാമാസിയ ലോക ഫുട്ബോളിനോട് ചെയ്ത സുകൃതങ്ങള്‍ ഏറെ കാണാം നമുക്ക്. സീസണിന്‍റെ തുടക്കത്തില്‍ ചിലര്‍ക്കെങ്കിലും കേട്ടു പരിചയം പോലുമില്ലാത്ത പേരുകള്‍ ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ട പേരുകളാണ്. ഹാന്‍സി ഫ്ലിക്ക് ബാഴ്സയില്‍ ആരംഭിച്ച റെവല്യൂഷന്‍റെ നാളങ്ങള്‍ എരിഞ്ഞ് കത്തിത്തുടങ്ങിയത് ലാമാസിയയില്‍ നിന്നായിരുന്നു. സീസണില്‍ ബാഴ്സ ആകെ നടത്തിയ മേജര്‍ സൈനിങ്ങുകള്‍ ഒല്‍മോയുടേയും പോ വിക്ടറിന്‍റേതുമാണ്. അതാണെങ്കില്‍ ഏറെക്കാലം ടീമിനെ വലച്ചൊരു പ്രശ്നമായി അവശേഷിച്ചു. ഫ്ലിക്ക് അക്കാദമിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തന്നെ തീരുമാനിച്ചു. വിശ്വാസം മാത്രമായിരുന്നില്ല അത്. ലാ മാസിയ താരങ്ങള്‍ക്ക് ചുറ്റുമൊരു ടീമിനെ ബില്‍ഡ് ചെയ്തെടുക്കുകയായിരുന്നു അയാള്‍. അതില്‍ ഫ്ലിക്ക് വിജയിക്കുകയും ചെയ്തു.
17 ാം വയസില്‍ ഒരു ക്ലബ്ബിനായി നൂറിലധികം മത്സരങ്ങളില്‍ കളത്തിലിറങ്ങുന്നൊരാള്‍. സീസണില്‍ ടീം നടത്തിയ ക്യാമ്പയിനുകളുടെ മൊത്തം ബാറ്റണ്‍ ആ കൗമാരക്കാരന്‍ കയ്യിലേന്തുന്നു. ദേശീയ ടീമിന് മേജര്‍ ട്രോഫികള്‍ സമ്മാനിക്കുന്നു. ബാലന്‍ദ്യോര്‍ ഫേവറേറ്റ് ലിസ്റ്റില്‍ ആദ്യ മൂന്നിലെത്തുന്നു. ലമീന്‍ യമാലെന്ന വിസ്മയത്തെ കണ്ട് തീര്‍ന്നിട്ടില്ല നമ്മള്‍. അയാളിലെ പ്രതിഭയെ ഇനി കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നാണ് ഫുട്ബോള്‍ പണ്ഡിറ്റുകള്‍ പലരുടേയും പക്ഷം. കഴിഞ്ഞ സീസണില്‍ ബാഴ്സ നിരയുടെ ശരാശരി പ്രായം 25 ആയിരുന്നു. ഒരു മത്സരത്തില്‍ റയല്‍ വയ്യഡോളിഡിനെതിരെ 23 .7 ശരാശരി പ്രായമുള്ളൊരു നിരയെയാണ് ഫ്ലിക്ക് കളത്തിലിറക്കിയത്. അതായത് നിലവിലെ സ്ക്വാഡുമായി ഫ്ലിക്കിനെ ഏറെക്കാലം സഞ്ചരിക്കാനാവുമെന്ന്.
2012 ൽ ലാലിഗയില്‍ ലെവാന്റക്കെതിരായ ബാഴ്‌സയുടെ ഒരു മത്സരം. കളിക്കിടയിൽ ടീമിലെ വിങ്ങർമാരിൽ ഒരാളായ ഡാനി ആൽവസിന് പരിക്കേൽക്കുന്നു. ഉടൻ കോച്ച് ടിറ്റോ വിലനോവ മാർട്ടിൻ മൊണ്ടോയയെ കളത്തിലിറക്കി. ലാലിഗയില്‍ ഒരു ചരിത്ര നിമിഷം പിറന്നു. ലയണൽ മെസി മുതൽ വിക്ടർ വാൽഡസ് വരെ ഇപ്പോൾ മൈതാനത്തുള്ള ടീമിലെ 11 പേരും ലാമാസിയ പ്രൊഡക്ടളാണ്. അതെ റയലിനെന്നല്ല ലോക ഫുട്ബോളിലെ പല വമ്പന്‍ ക്ലബ്ബുകള്‍ക്കും ബാഴ്സലോണയില്‍ പാഠമുണ്ട്. ലാമാസിയയിലും.