അന്ന് നഷ്ടമായത് വെറും 3 സെന്റിമീറ്ററിന്; ഗ്ലാസ്ഗോയിൽ 'ട്രിപ്പിളിൽ ഡബിൾ' അടിച്ച് ഇന്ത്യയുടെ പ്രവീണും ശെൽവയും

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ തിളക്കവുമായി ഇന്ത്യ. ഗ്ലാസ്ഗോയിൽ നടന്ന പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രവീൺ ചിത്രവേൽ വെള്ളി മെഡലും, കന്നി കോമൺവെൽത്ത് ഗെയിംസിനിറങ്ങിയ ശെൽവ പ്രഭു വെങ്കലവും സ്വന്തമാക്കി. 16.72 മീറ്റർ ദൂരം ചാടിയ ജമൈക്കയുടെ ജോർഡൻ സ്കോട്ടിനാണ് ഈ ഇനത്തിൽ സ്വർണം. കഴിഞ്ഞ തവണ ബിർമിങ്ഹാമിൽ മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും സ്വർണവും വെള്ളിയും നേടിയതിന് സമാനമായി ഇത്തവണയും ഇന്ത്യ ട്രിപ്പിൾ ജമ്പിൽ ഇരട്ടപ്പൊടിയം ഫിനിഷ് നടത്തിയിരിക്കുകയാണ്.

29-കാരനായ പ്രവീൺ ചിത്രവേലിന് ഇത് വെറുമൊരു വെള്ളി മെഡലല്ല, നാല് വർഷം മുൻപ് നഷ്ടപ്പെട്ട സ്വപ്നത്തിലേക്കുള്ള മധുരപ്രതികാരമാണ്. 2022-ലെ ബിർമിങ്ഹാം ഗെയിംസിൽ വെറും മൂന്ന് സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് പ്രവീണിന് വെങ്കലം നഷ്ടമായത്. അന്ന് 16.89 മീറ്റർ ചാടിയ പ്രവീണിനെ മറികടന്ന് ബെർമുഡയുടെ ജാ-നായ് പെരിൻചീഫ് (16.92 മീറ്റർ) വെങ്കലം കൊണ്ടുപോയി. എൽദോസും അബ്ദുല്ല അബൂബക്കറും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ അന്ന് പ്രവീൺ കൂടി മെഡൽ നേടിയിരുന്നെങ്കിൽ അതൊരു ചരിത്രമാകുമായിരുന്നു. എന്നാൽ ഗ്ലാസ്ഗോയിലെ സ്കോട്ട്‌സ്റ്റൗൺ സ്റ്റേഡിയത്തിൽ തന്റെ നാലാമത്തെ ശ്രമത്തിൽ 16.58 മീറ്റർ കണ്ടെത്തിയ പ്രവീൺ ഇത്തവണ വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു.

ആദ്യ കോമൺവെൽത്ത് ഗെയിംസിനിറങ്ങിയ 21-കാരനായ ശെൽവ പ്രഭുവിന്റെ പ്രകടനവും ശ്രദ്ധേയമായി. എൻ.സി.എ.എ ചാമ്പ്യനായ ശെൽവ തന്റെ അഞ്ചാം ശ്രമത്തിലാണ് 16.52 മീറ്റർ ദൂരം കണ്ടെത്തി വെങ്കലത്തിൽ മുത്തമിട്ടത്. 16.50 മീറ്റർ ചാടിയ ന്യൂസിലൻഡിന്റെ ഈതൻ ഒലിവിയറെ നേരിയ വ്യത്യാസത്തിൽ പിന്തള്ളിയാണ് ശെൽവ വെങ്കലം ഉറപ്പിച്ചത്. ഗെയിംസിന് ഒരാഴ്ച മുൻപ് കടുത്ത ഉദരസംബന്ധമായ അസുഖം ബാധിച്ചിട്ടും തളരാതെ പൊരുതിയാണ് ഈ കന്നി നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.

“എന്റെ ആദ്യ പ്രധാന അന്താരാഷ്ട്ര മെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ട്. ഇതിലും മികച്ച പ്രകടനം നടത്താമായിരുന്നു. എങ്കിലും രാജ്യത്തിനായി ഒരു മെഡൽ നേടാനായി. എന്റെ പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും നന്ദി പറയുന്നു,” മെഡൽ നേട്ടം മാതാപിതാക്കൾക്ക് സമർപ്പിച്ചുകൊണ്ട് ശെൽവ പറഞ്ഞു. 2022-23 കാലഘട്ടത്തിൽ പ്രവീണിനൊപ്പം പരിശീലനം നടത്തിയത് വലിയ ഗുണം ചെയ്തെന്നും പരസ്പരം പിന്തുണ നൽകാൻ കഴിഞ്ഞെന്നും ശെൽവ കൂട്ടിച്ചേർത്തു.

14-16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന തണുത്ത കാലാവസ്ഥ താരങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. പലർക്കും തങ്ങളുടെ സീസണിലെ മികച്ച ദൂരമോ വ്യക്തിഗത മികച്ച പ്രകടനമോ പുറത്തെടുക്കാൻ സാധിച്ചില്ല. ഒന്നാം സ്ഥാനം നേടിയ ജമൈക്കൻ താരത്തിന് പോലും 16.72 മീറ്റർ മാത്രമാണ് ചാടാനായത്.

ഗ്ലാസ്ഗോ ഗെയിംസ് സമാപനത്തിലേക്ക് അടുക്കുമ്പോൾ അത്‌ലറ്റിക്സ് ട്രാക്കിൽ നിന്നും ഫീൽഡിൽ നിന്നും കൂടുതൽ മെഡലുകൾ ഇന്ത്യൻ ക്യാമ്പിലേക്ക് എത്തുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.