‘ജയ് ശ്രീരാം വിളിക്കുന്നത് കേട്ടത് ഒരാളെ കൊല്ലാൻ വേണ്ടി മാത്രം’; ആർഎസ്എസിന്റെ ആദ്യത്തെ അടി വീണത് ദലിതന്റെ ദേഹത്ത്: വേടൻ
കോഴിക്കോട്: ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് താൻ കേട്ടിട്ടുള്ളതെന്ന് റാപ്പർ വേടൻ. ഇവർ പറയുന്ന മര്യാദ പുരുഷോത്തമനായ രാമനെ തനിക്കറിയില്ല. ആർഎസ്എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടി വീണത് മുസ്‌ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ദേഹത്തല്ല, അത് ദലിതന്റെ പുറത്താണ്. ആ വേദന തനിക്ക് എന്നുമുണ്ടാകുമെന്നും അതുകൊണ്ട് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും വേടൻ പറഞ്ഞു.Vedan
തനിക്കെതിരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്. താൻ കുറച്ചാളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്. വിവാദങ്ങൾക്ക് ശേഷം കൂടുതൽ വായിക്കാനുള്ള അവസരങ്ങളുണ്ട്. ഈ രാഷ്ട്രീയം പറയാനുള്ള ധൈര്യം അയ്യങ്കാളിയിൽ നിന്നും അംബേദ്കറിൽ നിന്നും കിട്ടുന്നുണ്ട്. ഇത് പറയാനായി നിയോഗിക്കപ്പെട്ട ആളാണ് താനെന്ന് കരുതുന്നുവെന്നും വേടൻ പറഞ്ഞു.
അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നവരെ കാണുമ്പോൾ ഭയവും സഹതാപവും ഒരുമിച്ച് തോന്നുന്ന അവസ്ഥയാണുള്ളത്. പിറവിയാൽ ഒരു മനുഷ്യൻ സമൂഹത്തിൽ ഉയർന്നവനാണെന്ന് കരുതുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് അറിയില്ല. താൻ വായിച്ച ഒരു പുസ്തകത്തിലും അതില്ലെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വേടൻ പറഞ്ഞു.