സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്ക് രോഗം, നീന്തൽക്കുളം അടച്ചുപൂട്ടി
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസ്സുള്ള ഒരു വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു.
അതേസമയം, ഇന്നലെ മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. രോഗബാധയുടെ കാരണം കണ്ടെത്താൻ നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിലൂടെയാണ് ഈ രോഗം പടരുന്നത്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കാണുന്ന ‘നൈഗ്ലെറിയ ഫൗളറി’ (Naegleria fowleri) എന്നയിനം അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിലെത്തി മാരകമായ അണുബാധ ഉണ്ടാക്കുന്നു. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഒരു അപൂർവ്വവും എന്നാൽ അതിമാരകവുമായ അവസ്ഥയാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.