ആദ്യകാല സി.പി.ഐ (എം.എൽ) നേതാവ് പി.കെ.ദാമോദരൻ മാസ്റ്റർ നിര്യാതനായി



വടകര: സി.പി.ഐ (എം.എൽ )ന്റെ ആദ്യകാല സംഘാടകനും അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട് കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുകയും ചെയ്ത അയനിക്കാട് പോസ്റ്റോഫിസ് പൊറാട്ട് കണ്ടി പി.കെ. ദാമോദരൻ മാസ്റ്റർ (78) നിര്യാതനായി. കീഴൂർ യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരണാസന്നനാകുന്ന വിധം ഭീകരമായ പീഡനത്തിരയായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പ്രധാന സംഘാടകരിലൊരാളും, കേസിൽ പ്രതിയുമായി രണ്ട് വർഷത്തിലധികം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസിദ്ധീകരണമായ യെനാൻ മാസികയുടെ പ്രധാന സംഘാടകനും, നക്സലൈറ്റുകളുടെ നേതൃത്വത്തിൽ നടന്ന വിപ്ലവ സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടക്കക്കാരനുമായിരുന്നു.

പരേതരായ രാമൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പി.കെ. കമലാക്ഷി (കക്കോടി), പരേതരായ രാഘവൻ നായർ (റിട്ട. വനം വകുപ്പ് ), പി.കെ.ബാലകൃഷ്ണൻ (റിട്ട. അധ്യാപക, ബി.ഇ.എം യു.പി സ്കൂൾ, പുതിയങ്ങാടി ), പി.കെ.വേണു (റിട്ട. ട്രൈബൽ ഡിപ്പാർട്ട്മെന്റ് ). സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.