സെവാഗിന്റെ 19 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി പാക് താരം ഷാ മസൂദ്; 177 പന്തിൽ ഇരട്ട സെഞ്ച്വറി

കറാച്ചി: ട്വന്റി20യുടെയും ഏകദിനത്തിന്റെയും ബാറ്റിങ്ങ് വേഗത്തെയും ഞെട്ടിക്കുന്ന വെടിക്കെട്ട് ഇന്നിങ്സുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം. പാകിസ്താൻ ടെസ്റ്റ് ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് ആണ് പ്രസിഡന്റ്സ് ട്രോഫി ചതുർദിന ടൂർണമെന്റിൽ പാക് മണ്ണിലെ അതിവേഗ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തം പേരിൽ കുറിച്ചത്.
2006ൽ ഇന്ത്യയുടെ വെടിക്കെട്ട് ഓപണർ വിരേന്ദർ സെവാഗ് ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ പാകിസ്തനെതിരെ കുറിച്ച റെക്കോഡ് ഇന്നിങ്സിന്റെ പ്രകടനമാണ് ഷാൻ മസൂദ് 19 വർഷത്തിനു ശേഷം തിരുത്തിയത്. 177 പന്തിലായിരുന്നു ഷാൻ മസൂദ് 200ലെത്തിയത്. വിരേന്ദർ സെവാഗ് 182 പന്തിൽ കുറിച്ച ഇരട്ട സെഞ്ച്വറി റെക്കോഡാണ് തിരുത്തിയെഴുതിയത്.
സുയി നോർതേൺ ഗ്യാസ് പൈപ്ലൈൻസ് ലിമിറ്റഡ് ടീമിനായി ക്രീസിലിറങ്ങിയ ഷാൻ മസൂദ് 177 പന്തിലാണ് ആദ്യ ദിനത്തിൽ തന്നെ ഇരട്ട സെഞ്ച്വറി തികച്ചതിനു പിന്നാലെ 200 പന്തിൽ 216ലെത്തിയ ശേഷമാണ് പുറത്തായത്. രണ്ട് സിക്സറും, 28 ബൗണ്ടറിയും ആ ഇന്നിങ്സിൽ നിന്നും പിറന്നു. ഷാൻ മസൂദിനു പുറമെ, ഓപണർ അലി സർയാബിന്റെയും (192) മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 575 റൺസിലെത്തിയപ്പോഴാണ് ഡിക്ലയർ ചെയ്തത്. രണ്ടാം വിക്കറ്റിൽ മസൂദും അലി സർയാബും ചേർന്ന് 390 റൺസിന്റെ കൂട്ടുകെട്ടു പടുത്തുയർത്തി. പാകിസ്താന്റെ അതിവേഗ ഫസ്റ്റ്ക്ലാസ് ഇരട്ട സെഞ്ച്വറിയും, എല്ലാ ഫോർമാറ്റിലുമായി പാക് മണ്ണിലെ അതിവേഗ ഇരട്ട സെഞ്ച്വറിയുമായി ഷാൻ മസൂദിന്റെ നേട്ടം.
