ശബരിമല ശ്രീകോവിലിലെ ശിവ, വ്യാളി രൂപങ്ങളിലെയും പ്രഭാമണ്ഡലത്തിലെയും സ്വർണം കവർന്നുവെന്ന് എസ്.ഐ.ടി
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹൈകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം. ശ്രീകോവിലിന്‍റെ കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളിരൂപവും അടങ്ങിയ പ്രഭാമണ്ഡലത്തിലെ സ്വർണമാണ് കടത്തിയതെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നതായി കോടതിയിൽ എസ്.ഐ.ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് വ്യാപക കൊള്ളയെ കുറിച്ചുള്ള വിവരങ്ങളുള്ളത്.
ഏഴ് പാളികളിൽ നിന്നാണ് സ്വർണം കടത്തിയത്. ദശാവതാരം ആലേഖനം ചെയ്ത രണ്ട് പാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, ശ്രീകോവിലിന്‍റെ കട്ടിളയിലെ പാളി എന്നിവ അടക്കമുള്ളവയിൽ നിന്നാണ് സ്വർണം കടത്തിയത്. ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ വച്ച് സ്വർണം ഉരുക്കിയ ശേഷം ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് കൈമാറിയെന്ന് എസ്.ഐ.ടിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
ദ്വാരപാലക ശിൽപവും കട്ടിളപാളിയും കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി ഉരുക്കുകയും അതിലെ സ്വർണം തട്ടിയെടുക്കുകയും ചെയ്തെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരം. എന്നാൽ, കൂടുതൽ ഞെട്ടൽ ഉളവാക്കുന്ന വിവരങ്ങളാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നീ മൂന്നു പേരെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് എസ്.ഐ.ടി കോടതിയെ സമീപിച്ചത്. മൂന്നു പേരുടെയും കസ്റ്റഡി കോടതി അനുവദിക്കുകയും ചെയ്തിരുന്നു.
ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യം കൊല്ലം വിജിലൻസ് കോടതി അനുവദിക്കുകയായിരുന്നു. പൊലീസ് ക്ലബിൽ ചോദ്യംചെയ്ത ശേഷം മൂവരെയും വൈകീട്ട് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് അയച്ചു. സ്വർണാപഹരണത്തിൽ ഗൂഢാലോചന ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇവർക്ക് ഒരുപോലെ പങ്കുണ്ടെന്നും അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു.
സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികളിൽ നിന്ന് ഉരുക്കിയെടുത്ത സ്വർണത്തിൽ പണിക്കൂലിയിനത്തിൽ കൈവശം വെച്ച 109.243 ഗ്രാം കമ്പനി ഉടമ പങ്കജ് ഭണ്ഡാരി ഒക്ടോബർ 25ന് ഹാജരാക്കിയിരുന്നു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരുടെ സഹായത്തിൽ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് നൽകിയ 474.960 ഗ്രാം സ്വർണത്തിനു പകരമായി അതേ അളവിലുള്ള സ്വർണം ഗോവർധൻ തിരികെ ഒക്ടോബർ 24ന് ഹാജരാക്കി.
ബുധാനാഴ്ച നടന്ന ചോദ്യം ചെയ്യലിൽ സ്വർണത്തിന്റെ അളവിലും മൂല്യത്തിലും കൂടുതൽ വ്യക്തത ലഭിച്ചെന്നാണ് സൂചന. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടിയിരുന്നു.
