‘ഫലസ്തീനിയന്‍ ജനതയോട് നമുക്കുള്ള സ്‌നേഹം മുഴുവന്‍ അദ്ദേഹം അനുഭവിച്ചു…’; പാണക്കാട് സന്ദർശിച്ച് ഫലസ്തീൻ അംബാസഡർ



മലപ്പുറം: ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേശ് പാണക്കാട് സന്ദർശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെ കുറിച്ചും മുസ്‌ലിം ലീഗ് അടക്കം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെ കുറിച്ചും അദ്ദേഹം വാചാലനായെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പ്

ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവേഷ് പാണക്കാട് സന്ദര്‍ശിച്ചു. സ്‌നേഹപൂര്‍ണ്ണമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഞങ്ങളെ കാണാനെത്തിയ ജനങ്ങള്‍ അദ്ദേഹത്തിനൊപ്പവും ചിത്രം പകര്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എല്ലാവരോടും നന്ദി പറഞ്ഞ്, സ്‌നേഹം പ്രകടിപ്പിച്ച് അദ്ദേഹവും മണിക്കൂറുകള്‍ ചെലവഴിച്ചു.

ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെ കുറിച്ചും മുസ്്‌ലിംലീഗ് അടക്കം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെ കുറിച്ചും അദ്ദേഹം വാചാലനായി. ജുമുഅഃ നിസ്‌കാരവും പാണക്കാട് പള്ളിയിലായിരുന്നു. ജുമുഅക്ക് ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഉച്ചഭക്ഷണം കഴിച്ച്, ഫലസ്തീനിയന്‍ ജനതയോട് നമുക്കുള്ള സ്‌നേഹം മുഴുവന്‍ അനുഭവിച്ചാണ് അദ്ദേഹം പാണക്കാട് നിന്നും മടങ്ങിയത്.

അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായത് ആ പ്രശസ്ത മുദ്രാവാക്യം സഫലമാകുമെന്ന ആത്മവിശ്വാസമാണ്.
”പുഴ മുതല്‍ സമുദ്രം വരെ ഫലസ്തീന്‍ സ്വതന്ത്രമാകും”.