കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുന്നു

പുണരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന കടലുണ്ടിക്കടവ് പാലം
വള്ളിക്കുന്ന്: സ്പാനുകളുടെ കോൺക്രീറ്റ് അടർന്ന് അപകടാ വസ്ഥയിലായിരുന്ന തീരദേശപാതയിലെ കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു നിർമിച്ച പാലം പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 13.15 കോടി രൂപ ചെലവിട്ടാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്. പാലത്തിന്റെ കടലുണ്ടി കരയിൽ കൂടുതൽ തകരാർ സംഭവിച്ച 11, 12, 13 സ്പാനുകൾ പൂർണതോതിൽ അറ്റകുറ്റപ്പണി നടത്തും. സിമന്റ് തേപ്പ് അടർന്നു വീണ് സ്പാനിന്റെ ദ്രവിച്ച ഭാഗം പൂർണമായും നീക്കി പുതിയതു സ്ഥാപിച്ച് കോൺക്രീറ്റിങ് നടത്തും. തൂണുകളുടെ സംരക്ഷണം, കൈവരി പുതുക്കിപ്പണിയൽ, നടപ്പാതയിലെ പൊട്ടിയ സ്ലാബുകൾ മാറ്റൽ, സ്പാനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന എക്സ്പാൻ ഷൻ ജോയിന്റ് നവീകരണം എന്നിവയും പദ്ധതിയിൽ ഉണ്ട്.
പാലത്തിന്റെ സ്പാനുകളുടെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയ ചെന്നൈ ഐ.ഐ.ടി നൽകിയ റിപ്പോർട്ട് പ്രകാരമാണ് ബ്രിഡ്ജസ് വിഭാഗം പുനരുദ്ധാരണ പദ്ധതി തയാറാക്കിയത്. സ്പാനുകൾക്ക് തകരാർ സംഭവിച്ചതിനാൽ കഴിഞ്ഞ മേയ് മുതൽ പാലം വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
