പൂരം കലക്കൽ: അന്നത്തെ കലക്ടറാണ് ഒന്നാം പ്രതിയാകേണ്ടത് -വി.എസ്. സുനിൽകുമാർ
തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ കലക്ടറാണ് ഒന്നാം പ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. അതിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കലക്ടർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കകം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. അതിലെ ചില സ്ഥാപിത താൽപര്യമുള്ള വ്യക്തികൾ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയലക്ഷ്യത്തോടെ അലങ്കോലപ്പെടുത്തിയെന്നാണ് തന്റെ അഭിപ്രായം. തൃശൂർ പൂരം അടുത്തിരിക്കെ വിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. പൂരം കലക്കലിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അതാണ് പുറത്തുവരേണ്ടത്. ഗൂഢാലോചന നടത്തിയത് പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ അതിന്റെ രാഷ്ട്രീയ ലാഭം കൊയ്ത പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകളുമാണ്. അവർക്കാണ് പൂരം കലക്കലിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. അവർക്ക് സഹായകമായ നിലപാടുകൾ ദേവസ്വത്തിലെ ചില ആളുകൾ എടുത്തിട്ടുണ്ടെന്നത് വസ്തുതയാണ്. ചില പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അതുണ്ടായി. എ.ഡി.ജി.പി അവിടെ ഉണ്ടായിട്ടും അതിൽ ഇടപെട്ടില്ല എന്ന ചർച്ചയും ഉണ്ടായി -സുനിൽകുമാർ പറഞ്ഞു.
ഏതുകാലത്തും പൂരം നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്തം ജില്ല ഭരണകൂടത്തിനും കലക്ടർക്കുമാണ്. അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയ നേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. ഈ സംഭവം നടക്കുമ്പോൾ കലക്ടറുടെ പൂർണസാന്നിധ്യം അവിടെയുണ്ടായിരുന്നു. അന്ന് കലക്ടറെ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് കലക്ടർ പറഞ്ഞത്. അങ്ങനെയുള്ള വർത്തമാനം പറഞ്ഞെങ്കിലും സംഭവിച്ചത് മറിച്ചാണ്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കലക്ടറുടെ നിസ്സംഗത കാരണമാണ്. അന്ന് പുലർച്ച മൂന്നരക്ക് ശേഷം താനും മന്ത്രി കെ. രാജനും ഇടപെട്ട് തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തിൽ എന്തുകൊണ്ട് കലക്ടർ പങ്കെടുത്തില്ല. അതിന്റെ അർഥം പൂരം അലങ്കോലപ്പെടണമെങ്കിൽ ആവട്ടെ എന്ന് കലക്ടർ കരുതിയിരുന്നു. പൂരം കലക്കലിൽ യഥാർഥ പ്രതികൾ ആരാണെന്ന് കണ്ടെത്തണമെന്നും സുനിൽകുമാർ പറഞ്ഞു.
