വളാഞ്ചേരിയിൽ കത്തി വീശി ഭീഷണി; കാപ്പ പ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

വളാഞ്ചേരി: വളാഞ്ചേരിയിൽ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരം പ്രശ്നക്കാരനും നിരവധി കേസുകളിൽ പ്രതിയുമായ ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാർ (മങ്കേരി വിനു-31) എന്നിവരെയാണ് രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്.
കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പൂര കമ്മിറ്റി അംഗങ്ങളുടെ അടുത്തെത്തി ബഹളം വെക്കുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. താലപ്പൊലി ഉത്സവം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അന്വേഷിക്കുന്നതിനിടെയാണ് കാപ്പ കേസ് പ്രതി വിനോദ് കുമാറിനെ വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് രണ്ടുപേരെ ക്രൂരമായി മർദിച്ചതിന് പിടികൂടിയത്.
വിനോദ് കുമാറിന് ജില്ലയിൽ പ്രവേശിക്കുന്നതിന് തൃശൂർ ഡി.ഐ.ജി സഞ്ചലന വിലക്ക് പുറപ്പെടുവിച്ചതായിരുന്നു. ആറുമാസത്തെ വിലക്ക് കഴിയുംമുമ്പേ അനധികൃതമായി ജില്ലയിൽ പ്രവേശിച്ച വിനോദ് കുമാറിനെ പിടികൂടി കാപ്പ പ്രകാരമുള്ള കേസും ചെറുപ്പക്കാരെ കത്തി വീശി മാരകമായി മർദിച്ചു കൊല്ലാൻ ശ്രമിച്ചതിന് 110 ബി.എൻ.എസ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും വളാഞ്ചേരി ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിർമൽ, എസ്.സി.പി.ഒ ആർ.പി. മനു, സി.പി.ഒ വിജയാനന്ദ്, ഡബ്ല്യു.സി.പി.ഒ രജിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇരുവരെയും തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
