ശബരിമല യുവതീ പ്രവേശന സമയത്ത് നടന്ന ഗൂഢാലോചനകൾ ഇപ്പോൾ വ്യക്തമായി – മന്ത്രി എം.ബി രാജേഷ്
പാലക്കാട്: തന്ത്രിക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച് മന്ത്രി എം.ബി രാജേഷ്. സർക്കാരിനെതിരെ തന്ത്രി നടത്തിയ വിമർശനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ശബരിമല യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി. ഇപ്പോൾ നടക്കുന്ന ഗൂഢാലോചന പിന്നീട് വ്യക്തമായി. കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പ്രതിപക്ഷത്തിന്‍റെ പരാജയ ഭീതിയാണ്റീത്ത് വെച്ചുള്ള പ്രതിഷേധത്തിന് കാരണം. ഇനിയും ഇതു പോലുള്ള നാടകങ്ങൾ പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
വി കെ ശ്രീകണ്ഠൻ എംപിയുടെ അസാനിധ്യം നിരാശയുണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. തറക്കല്ലിടൽ ചടങ്ങിൽ എം.പി നിർദേശം പണി പെട്ടെനന് പൂർത്തിയാക്കണം എന്നതായിരുന്നു. ആ നിർദേശം നടപ്പാക്കിയിരിക്കുന്നു. അക്കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയുമായിരിക്കും. എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയപ്പോൾ സർക്കാർ ഡിസ്ലറി എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. ബാറിൻ്റെ സമയം വർധിപ്പിച്ചതിൽ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചു. സർക്കാർ എല്ലാം സുതാര്യമായാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ബാറുകളുടെ പ്രവർത്തന സമയം മാറ്റിയതിൽ വലിയ പിന്തുണയാണ് സർക്കാർ നടപടിക്ക് ലഭിച്ചത്. ബാംഗ്ലൂരിൽ ഒൻപത് മുതൽ രാത്രി ഒരു മണി വരെയാണ്. ആന്ധ്ര, തമിഴ്നാട്, തെലങ്കാന ഇവിടങ്ങളിൽ എല്ലാം രാത്രി 12 മണി വരെയാണ്. അവിടെ അത് ആകാം, ഇവിടെ ആകാൻ പറ്റില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
