അലൂമിനിയം ലൈൻ കമ്പി മോഷണം: ഉദ‍്യോഗസ്ഥനടകം അഞ്ചുപേർ പിടിയിൽ

നിലമ്പൂർ: കെ.എസ്.ഇ.ബി ഓഫിസിൽ നിന്നും അലൂമിനിയം ലൈൻ കമ്പി മോഷണം നടത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും കരാർ ജോലികൾ ചെയ്യുന്ന ആളുമടക്കം അഞ്ചുപേർ വഴിക്കടവ് പൊലിസിന്‍റെ പിടിയിൽ. ഉദ്യോഗസ്ഥനായ വണ്ടൂർ കാപ്പിൽ സ്വദേശി മാടവന തോമസ് (52), പൂക്കോട്ടുംപാടം ഓഫിസിൽ കരാർ ജോലികൾ ചെയ്യുന്ന കൊല്ലം ജില്ലയിലെ ഇടമൺ തെൻമല സ്വദേശി തേക്കിൻകൂപ്പിൽ അബ്ദുൽസലാം (59), പാലക്കാട്‌ വല്ലപ്പുഴ സ്വദേശികളായ വെട്ടിക്കാട്ടിൽ ജാസിർ ഹുസൈൻ (21), ആലിക്കൽ ഹിഷാമുദ്ദീൻ ( 23), കൊടക്കാടൻ മുഹമ്മദ്‌ ഹസീബ് (22)എന്നിവരെയാണ് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ കെ.പി. മിഥുൻ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചയാണ് കേസിനസ്പദമായ സംഭവം.

വഴിക്കടവ് കെ.എസ്.ഇ.ബി ഓഫിസിൽനിന്ന് 100 കിലോഗ്രാമിൽ അധികം തൂക്കം വരുന്ന അലൂമിനിയം കമ്പിയാണ് സംഘം മോഷണം നടത്തിയത്. തോമസും അബ്ദുൽ സലാമും ചേർന്ന് മോഷണം ആസൂത്രണം ചെയ്ത് മറ്റു പ്രതികളോട് വണ്ടിയുമായി വരാൻ പറയുകയും മോഷണം നടത്തിയ സാധനങ്ങളുമായി പോകും വഴിയിൽ നൈറ്റ്‌ പട്രോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധിക്കിടയിൽ ഒരാൾ ഓടി രക്ഷപെടുകയായിരുന്നു. തുടർന്നുള്ള പരിശോധയിൽ വാഹനത്തിൽനിന്ന് ലൈൻ കമ്പിയായി ഉപയോഗിക്കുന്ന അലൂമിനിയം കമ്പി ടാർപ്പായ ഉപയോഗിച്ച് മൂടിയ നിലയിൽ കാണപ്പെട്ടു.

തുടർന്നുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കമ്പികൾ കെ.എസ്.ഇ.ബി ഓഫിസിൽനിന്നും മോഷണം നടത്തിയതാണെന്നും ഓടി രക്ഷപ്പെട്ടത് കെ.എസ്.ഇ.ബി ജീവനക്കാരൻ തോമസ് ആണെന്നും മനസ്സിലായത്. തോമസിനെ പിന്നീട് വഴിക്കടവ് വെച്ച് പിടികൂടുകയായിരുന്നു. വഴിക്കടവ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മിഥുന്‍റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിത്, സിവിൽ പൊലീസ് ഓഫിസർമാരായ സഞ്ജു, രാജ്‌മോഹൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു.