മെസേജ് അയക്കുന്നത് നിർത്തണം, ഡാറ്റ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടി?-സ്പാർക്ക് വിവരങ്ങൾ ചോർന്നതിൽ സർക്കാറിന് രൂക്ഷവിമർശനം
കൊച്ചി: സ്പാർക്കിൽനിന്ന് മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ചോർത്തി സർക്കാർ ജീവനക്കാരടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സന്ദേശമയക്കുന്നത് ഹൈക്കോടതി വിലക്കി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ സന്ദേശമയക്കുന്നത് നർത്തിവെക്കണം. വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയത് പ്രഥമ ദൃക്ഷഷ്ട്യാ സ്വകാര്യതാ ലംഘനമാണെന്ന് പറഞ്ഞ കോടതി സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങിനെ കിട്ടിയെന്നും ചോദിച്ചു. ഈ ഡാറ്റകൾ എല്ലാവർക്കും ലഭ്യമാവുമോ എന്നും കോടതി ആരാഞ്ഞു.
സ്വകാര്യത നഷ്ടപ്പെടുന്ന വിധം സർക്കാർ ജീവനക്കാരടക്കമുള്ളവരുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് നൽകിയ ഹരജി പരിഗണിക്കുകായിരുന്നു കോടതി. ഹൈകോടതിയുടെ ഇടപെടൽ മുഖ്യമന്ത്രിക്കും സർക്കാറിനും കനത്ത തിരിച്ചടിയായി.
‘അവകാശങ്ങൾ സംരക്ഷിക്കും, ഉറപ്പാണ്, വാക്ക്’ എന്ന തലക്കെട്ടിലുള്ള സന്ദേശം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മൊബൈൽ നമ്പറിൽ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു ഹരജി. വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് സ്വകാര്യതാലംഘനമാണെന്നും തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. മലപ്പുറം സ്വദേശി അധ്യാപകൻ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി കെ.എം. അനിൽ കുമാർ എന്നിവരാണ് ഹരജി നൽകിയത്.
കഴിഞ്ഞ ദിവസമാണ് സർക്കാർ -അർധ സർക്കാർ ജീവനക്കാർക്ക് ഡി.എ വർധന, ശമ്പള പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ശമ്പളമടക്കം കാര്യങ്ങളുടെ വിവരമറിയാൻ സർക്കാർ ജീവനക്കാർ സ്പാർക്കിൽ നൽകിയ ഫോൺ നമ്പർ നിയമവിരുദ്ധമായി ശേഖരിച്ച് സർക്കാർ നേട്ടങ്ങളുടെ പ്രചാരത്തിന് ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്.വ്യക്തി വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച് പുട്ടസ്വാമി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
