ഇന്ത്യയോട് തോറ്റതിന് പാകിസ്താൻ താരങ്ങൾക്ക് പിഴ; ഓരോരുത്തരും 50 ലക്ഷം നൽകണമെന്ന് പി.സി.ബി

ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ (പാകിസ്താൻ രൂപ) വീതം പിഴയായി ഈടാക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ടീമിലെ എല്ലാ താരങ്ങൾക്കും ഇത്രവലിയ തുക പിഴയായി ചുമത്തുന്നത്. ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാത്തതാണ് ബോർഡിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, പാകിസ്താൻ ടൂർണമെന്റിൽനിന്ന് പുറത്താകുന്നതിന് മുമ്പുതന്നെ ഈ തീരുമാനമെടുത്തിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു നടപടിക്ക് നീക്കം തുടങ്ങിയത്. കഴിഞ്ഞ കുറച്ചു കാലമായി ഐ.സി.സി ടൂർണമെന്റുകളിൽ പാകിസ്താൻ തുടർച്ചയായി പരാജയപ്പെടുകയാണ്. 2024 ലോകകപ്പിൽ അമേരിക്കയോടും ഇന്ത്യയോടും തോറ്റ് സൂപ്പർ എയ്റ്റ് കാണാതെ പുറത്തായപ്പോൾ തന്നെ ടീമിൽ ‘സർജറി’ നടത്തുമെന്ന് ബോർഡ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇത്തവണയും കാര്യമായ മാറ്റമുണ്ടായില്ല. ഇന്ത്യയോട് വീണ്ടും തോൽക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തത് ബോർഡിനെ ചൊടിപ്പിച്ചു. താരങ്ങൾ നന്നായി കളിക്കുമ്പോൾ അവർക്ക് വലിയ തുക പാരിതോഷികമായി നൽകാറുണ്ട്. അതുപോലെ തന്നെ മോശം പ്രകടനം നടത്തുമ്പോൾ അവർ പിഴയൊടുക്കാനും ബാധ്യസ്ഥരാണെന്നാണ് ബോർഡ് ഉദ്യോഗസ്ഥരുടെ നിലപാട്.

പാക് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഏക താരം സാഹിബ്സാദ ഫർഹാൻ ആണ്. വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് (383 റൺസ്) നേടുന്ന താരമായി ഫർഹാൻ മാറി. ടൂർണമെന്‍റിൽ രണ്ട് സെഞ്ച്വറികളും നേടി. മികച്ച പ്രകടനം നടത്തിയതിനാൽ താരത്തെ പിഴയിൽനിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീമിലെ പടലപ്പിണക്കങ്ങളും വ്യക്തിഗത നേട്ടങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവണതയും അവസാനിപ്പിക്കാനാണ് പി.സി.ബി കടുത്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.