‘പ്രിയ മന്ത്രി റിയാസ്, നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല…’ -ക്ഷമ ചോദിച്ച് ജാസ്മിൻ ഷാ
തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ട് പണിമുടക്കിയ നഴ്സുമാർ തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിനിടെ മന്ത്രി റിയാസിനെ കൂകിവിളിച്ചതിൽ ക്ഷമ ചോദിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ. നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിൻ ഷാ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സൈബർ പോരാളികളിൽ ചിലർ മാനേജ്മെൻറുകളേക്കാൾ ശക്തമായ രീതിയിൽ തനിക്കും യുഎൻഎക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇത് സംഘടനാ അംഗങ്ങൾക്കുള്ളിൽ പാർട്ടിക്കെതിരെ ശക്തമായ എതിർപ്പ് ഉണ്ടാക്കുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവർത്തകർക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരിൽ ആ പാർട്ടിയിലെ നേതാക്കളോടുള്ള എതിർപ്പായി മാറുന്നുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
‘പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല…
ഇന്ന് ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോൾ സമരപന്തലിലെ എൻ്റെ സഹപ്രവർത്തകർ താങ്ങളെ കൂകി വിളിച്ച വാർത്ത ചില ചാനലുകളിലൂടെ ഞാൻ കണ്ടു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്. ഈ വിഷയത്തെ കുറിച്ച് ഞാൻ ഓരോ സമര ഭടന്മാരോടും ഞാൻ അന്വേഷിച്ചപ്പോൾ ആരോ കൂകി അത് മറ്റുള്ളവർ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലർ അത് വലിയ വാർത്തയാക്കി.
തിരുവനന്തപുരത്ത് മാർച്ച് 4 ന് നടക്കാൻ പ്ലാൻ ചെയ്തിരുന്ന നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നു.എന്നാൽ സമരത്തിൻ്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങൾക്ക് അനുമതി നിഷേധിച്ചു. എന്നാൽ നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിൻ്റെയും ഇടപെടൽ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തിൽ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങൾ ഒന്നും അറിയാത്തവരായിരുന്നു പ്രവർത്തകരിൽ ഭൂരിഭാഗവും.
സൈബർ പോരാളികളായ ചിലർ മാനേജ്മെൻറുകളേക്കാൾ ശക്തമായ രീതിയിൽ എനിക്കെതിരെയും, യുഎൻഎക്കെതിരെയും ആക്രമണങ്ങൾ നടത്തുന്നത് സംഘടനാ അംഗങ്ങൾക്കുള്ളിൽ ശകതമായ എതിർപ്പ് ആ പാർട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവർത്തകർക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരിൽ ആ പാർട്ടിയിലെ നേതാക്കളോടുള്ള എതിർപ്പായി മാറുന്നുണ്ട്.
ഇത്തരം കാര്യങ്ങൾ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിൻ്റ യാത്ര അത് വഴി കടന്നു പോവുകയും അരോ ഒരാൾ (സംഘടനക്ക് ഉള്ളിലുളള ആളല്ല) കൂവുകയും അത് ഞങ്ങളുടെ പ്രവർത്തകർ ഏറ്റു കൂവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്.
ഞാൻ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എൻ്റെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്യം ഞാൻ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ,
ജാസ്മിൻ ഷാ
