‘എന്നെയും പൊലീസ് ‘ഫ്രിസ്ക്’ ചെയ്തു; ഷർട്ട് പൊക്കി കാണിച്ച ശേഷമാണ് കടത്തിവിട്ടത്’ -സുരേഷ്ഗോപി



തിരുവനന്തപുരം: പ്രധാനമന്ത്രി പ​ങ്കെടുക്കുന്ന ചടങ്ങിൽ എത്തിയ തന്നെ പൊലീസ് ഫ്രിസ്ക് (ദേഹപരിശോധന) നടത്തിയതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പരിശോധന നടത്തുന്ന എസ്.പി.ജി സംഘത്തോട് താൻ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവർ കടത്തിവിട്ടില്ല. അത് സുരക്ഷാപരിശോധനയുടെ ഭാഗമാണ്. എല്ലാവരും പാലിച്ചേ പറ്റൂ. മുമ്പ് അമിത് ഷായോട് അടക്കം ആധാർ കാർഡ് ചോദിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

‘ഇന്നലെ എന്നോട് നാല് സ്ഥലത്താണ് ആധാർ കാർഡ് ചോദിച്ചത്. എന്റെ കൂടെയുള്ളവർ ഞാൻ കേന്ദ്രമന്ത്രിയാണെന്ന് പറഞ്ഞപ്പോൾ ‘നഹി, നഹി, നഹി, ഹമേം ദേഖ്നാ ഹേ’ എന്നാണ് അവർ പറഞ്ഞത്. എന്നെ അറിയാം അവർക്ക്. എന്നിട്ടും പരിശോധിച്ചു. ആധാർ കാർഡ് പോര എന്നുണ്ടെങ്കിൽ പാസ്​പോർട്ടും ഡ്രൈവിങ് ലൈസൻസും എല്ലാം ഒറിജിനൽ കോപ്പി എടുത്ത് ഞാൻ അവരുടെ മുന്നിൽ വെച്ചു. നമുക്ക് ഇസെഡ്, വൈ തുടങ്ങി പല കാറ്റഗറി സുരക്ഷ ഉണ്ട്. അതൊക്കെ ഈ ഉദ്യോഗസ്ഥർക്ക് പാലിച്ചേ പറ്റൂ. അമിത് ഷാ ഇതുപോലെ പാസ് കാണിച്ചിട്ടും കടത്തിവിടാതെ ആധാർ കാർഡ് ചോദിച്ചിരുന്നു.

ഇന്നലെ ഒരു സ്ഥലത്ത് എന്നെ ഫ്രിസ്ക് (ദേഹപരിശോധന) ചെയ്തു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പ്രധാനമന്ത്രി വരുന്ന​ ​പെട്രോളിയത്തിന്റെ പരിപാടിയിൽ ഞാൻ ചെന്നപ്പോൾ എന്നെ ഫ്രിസ്ക് ചെയ്തു. ​‘സെൻട്രൽ മിനിസ്റ്റർ’ എന്ന് കേരള പൊലീസ് അവരോട് പറഞ്ഞപ്പോൾ പരിശോധി​ച്ചേ പറ്റൂ എന്ന് പറഞ്ഞു. എന്നോട് തിരിഞ്ഞു നിൽക്കാൻ പറഞ്ഞ് ബാക്കിലും അവർ ഫ്രിസ്ക് ചെയ്തു. എന്നിട്ട് ​ലോഹ സാന്നിധ്യമുണ്ടെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ ഷർട്ട് പൊക്കി കാണിച്ചു. ബെൽട്ടിന്റെ ബക്ക്ൾ ആ​ണെന്ന് പറഞ്ഞപ്പോഴാണ് എന്നെ കടത്തിവിട്ടത്. ഇനിയിപ്പോൾ ഞാൻ അവരെ തുണിപൊക്കി കാണിച്ചു എന്നു പറയുന്ന സംസ്കാരവും ഇവിടെ ഉണ്ട്’ -സുരേഷ് ഗോപി പറഞ്ഞു.

കേരളം ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു. കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം എന്നെയും അറിയിക്കാറില്ല. അങ്ങനെയെങ്കിൽ ഞാൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ നടത്തേണ്ടി വരും. ദേശീയപാത നിർമ്മാണ ഉദ്ഘാടനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ അവകാശവാദങ്ങൾ രാഷ്ട്രീയമായി മാത്രം കണ്ടാൽ മതി. ആരെയൊക്കെ വിളിക്കണം എന്ന കാര്യം സംസ്ഥാന സർക്കാർ ആവശ്യപ്പെടണമായിരുന്നു. സിപിഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണം മാത്രമാണിത് -അദ്ദേഹം പറഞ്ഞു.