കെ-ടെറ്റിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യസ വകുപ്പ്. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിയാണ് വാർത്ത സമ്മേളനത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതായി അറിയിച്ചത്. കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെയാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട് സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിന്യായത്തിന് വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിനാണ് സർക്കാർ തീരുമാനം.
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവ്വീസിൽ തുടരുന്നതും, 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകുന്നതാണ് പുതിയ തീരുമാനം.
അതാത് കാറ്റഗറിയിൽ കെ-ടെറ്റ് യോഗ്യത ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകും. ഹയർസെക്കന്ററി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്.എസ്.എസ്.റ്റി/എച്ച്.എസ്.എസ്.റ്റി. ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കുന്നതാണ്.
യോഗ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സംസ്ഥാന സർക്കാർ 2024, 2025, 2026 എന്നീ വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു. ആയതു വർഷത്തിൽ രണ്ട് പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ട് പുറത്തുപോകരുത് എന്നാണ് സർക്കാർ നയം.
