പാഠ്യപദ്ധതിയിൽ നിയമകാര്യങ്ങൾ ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടി

പുലാമന്തോൾ: അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം നടപ്പാക്കാൻ വിദ്യാർഥികൾക്ക് നിയമാവബോധം നൽകണമെന്ന നിവേദനം അംഗീകരിച്ച് എസ്.സി.ഇ.ആർ.ടി. നാട്ടൊരുമ പൗരാവകാശ സമിതി സമർപ്പിച്ച നിവേദനം അംഗീകരിച്ചാണ് ആവശ്യങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയത്. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളിൽ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും 11, 12 ക്ലാസുകളിലെ പരിഷ്കരിക്കുന്ന പുസ്തകത്തിലുൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു. വിവരാവകാശ നിയമത്തെക്കുറിച്ച് പോലും വിദ്യാർഥികൾക്ക് ആവശ്യമായ ബോധവത്കരണം ലഭിക്കുന്നില്ലെന്നും പ്ലസ് ടു നിലവാരത്തിൽ എത്തുമ്പോഴേക്കും പൗരാവകാശങ്ങളും സർക്കാർ നടപടിക്രമങ്ങളും സംബന്ധിച്ച അടിസ്ഥാന അറിവ് ലഭ്യമാക്കുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി പരിഷ്കരിച്ച അഞ്ചാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിന്റെ പാർട്ട് 1-ൽ തദ്ദേശഭരണകാര്യങ്ങൾ യൂനിറ്റ് 6-ൽ ‘ജനങ്ങൾ ജനങ്ങളാൽ’ എന്ന തലക്കെട്ടിലും അഞ്ചാം ക്ലാസിലെ പാർട്ട് 2-ൽ പൊതുവിതരണം, വിലയും വിപണിയും എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയതായി എസ്.സി.ഇ.ആർ.ടി അറിയിച്ചു. ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിന്റെ പാർട്ട് 2-ൽ യൂനിറ്റ് 8-ൽ ‘അധികാരം ജനങ്ങളിലേക്ക്’ എന്ന തലക്കെട്ടിൽ ജനാധിപത്യ ആശയങ്ങൾ വിശദീകരിക്കുന്നു. എട്ടാം ക്ലാസിൽ പൗരന്റെ അവകാശങ്ങളും ചുമതലകളും, ജനാധിപത്യത്തിന്റെ ഇന്ത്യൻ അനുഭവം, ഭരണഘടനയുടെ വഴിയും വഴികാട്ടിയും തുടങ്ങിയവ ഉൾപ്പെടുത്തി. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, മോട്ടോർ വാഹന നിയമങ്ങൾ, നിയമവും സമൂഹവും എന്നീ വിഷയങ്ങൾ വിശദമായുണ്ട്. പത്താം ക്ലാസിൽ ഭരണഘടനയുടെ ചരിത്രവും സവിശേഷതകളും, ഭരണഘടനയുടെ ആമുഖം, അധികാര വിഭജനം, ഭരണഘടന ഭേദഗതി രീതികൾ, 73-ാം, 74-ാം ഭരണഘടന ഭേദഗതികൾ എന്നിവയുൾപ്പെടെ കോടതികളുടെ അധികാരങ്ങൾ വരെയുള്ള വിഷയങ്ങൾ പഠനപരിധിയിൽ ഉൾപ്പെടുത്തി. നാട്ടൊരുമ സെക്രട്ടറി ഷഹീർ ചിങ്ങത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനം അംഗീകരിച്ചാണ് നടപടി.