ലോകകപ്പ് മത്സരത്തിനിടെ റഫറിയുടെ വാച്ച് ‘അടിച്ചുമാറ്റി’ താരം

ന്യൂയോർക്: കഴിഞ്ഞ ദിവസം നടന്ന തുർക്കിക്കെതിരായ മത്സരത്തിനിടെ പരഗ്വേ മിഡ്ഫീൽഡർ മത്യാസ് ഗലാർസ റഫറിയുടെ വാച്ച് മോഷ്ടിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. ഒന്നാംപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇരു ടീമിലെയും കളിക്കാർ തമ്മിൽ തർക്കിക്കുമ്പോൾ പിടിച്ചുമാറ്റവെ റഫറി ഇവാൻ ബാർട്ടന്റെ കൈയിൽനിന്ന് തെറിച്ചുവീണ വാച്ച് ഗലാർസ എടുത്ത് കെട്ടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. കുറച്ചു സമയത്തിനു ശേഷം താരം അത് ബാർട്ടന്റെ അടുത്ത് ചെന്ന് സുരക്ഷിതമായി തിരിച്ചേൽപ്പിച്ചിരുന്നു. എന്നാൽ, ഗലാർസ വാച്ച് മോഷ്ടിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ നേടി ഗലാർസ ചരിത്രം കുറിച്ച അതേ കളിയിൽത്തന്നെ ഈ സംഭവത്തോടെ വിവാദ നായകനുമായി. വാച്ചെടുത്ത് കെട്ടിയതിന്റെ പേരിൽ പക്ഷേ, അദ്ദേഹത്തിന് കാർഡുകളോ ശിക്ഷയോ ഒന്നും ലഭിച്ചിട്ടില്ല. ഗലാർസയുടെ ഗോളിൽ പരഗ്വേ 1-0ത്തിന് ജയിക്കുകയും ചെയ്തു.
