വടകരയിൽ എൻ.ഡി.എ സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചു; ഇടത്-വലത് സ്ഥാനാർഥികളായില്ല
വടകര: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും വടകരയിൽ ഇടത് വലത് മുന്നണി സ്ഥാനാർത്ഥികളായില്ല.എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.യു.ഡി.എഫ് ആർ.എം.പി. ജനകീയ മുന്നണി സ്ഥാനാർത്ഥിയായി ആർ.എം.പി.ഐ.യിലെ കെ. കെ.രമ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പാണെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായിട്ടില്ല.
ഇടതുമുന്നണിയിൽ ആർ.ജെ.ഡി.ക്കാണ് സീറ്റ്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. ആർ.ജെ.ഡി മണ്ഡലം കമ്മിറ്റി നൽകിയ പേരുകളിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചേക്കും.ആർ.ജെ.ഡി.ദേശീയ കൗൺസിൽ അംഗം മനയത്ത് ചന്ദ്രൻ, ജില്ല പ്രസിഡന്‍റ് എം.കെ. ഭാസ്കരൻ, സംസ്ഥാന വൈ. പ്രസിഡന്‍റ് ഇ.പി.ദാമോദരൻ എന്നിവരെയാണ് പരിഗണിക്കുന്നത്. മണ്ഡലം കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും മനയത്ത് ചന്ദ്രന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ജില്ല പ്രസിഡന്‍റ് എം.കെ. ഭാസ്കരൻ ഇടത് പരിപാടികളിൽ നേരത്തെ തന്നെ സജീവമാണ്. അനുനയ നീക്കത്തിൽ എം.കെ.ഭാസ്കരനെ പരിഗണിക്കാനാണ് സാധ്യത.അഡ്വ: കെ.ദിലീപ് ആണ് എൻ.ഡി.എ.സ്ഥാനാർത്ഥി. എ.ബി.വി.പി വടകര താലൂക്ക് സെക്രട്ടറി, ആർ.എസ്. എസ് മണ്ഡൽ കാര്യവാഹ്,യുവമോർച്ച വടകര മണ്‌ഡലം പ്രസിഡന്‍റ്, ബി.ജെ.പി. കുറ്റ്യാടി മണ്‌ഢലം ജനറൽ സെക്രട്ടറി,ബി.ജെ.പി ലീഗൽ സെൽ സംസ്ഥാന സഹകൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയാണ്.
