‘27ാം നാളിൽ ഞങ്ങളോടൊപ്പം സമയം ചിലവഴിച്ച വിശുദ്ധ മനസ്സിന് നന്ദി’ -കാന്തപുരത്തെ സന്ദർശിച്ച് കാരായി രാജൻ



കോഴിക്കോട്: തലശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം നേതാവുമായ കാരായി രാജൻ ആശിർവാദം തേടി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിച്ചു. കാരന്തൂർ മർക്കസിലാണ് കൂടിക്കാഴ്ച നടന്നത്. കാന്തപുരത്തിന്റെ മകൻ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയെയും സന്ദർശിച്ചു.

‘വ്രത വിശുദ്ധിയുടെ ഇരുപത്തേഴാം നാളിൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് അല്പസമയം ഞങ്ങളോടൊപ്പം ചിലവഴിക്കാനും ആശിർവദിക്കാനും സമയം കണ്ടെത്തിയ വിശുദ്ധ മനസ്സിന് നന്ദി’ എന്ന കുറിപ്പോടെ കൂടിക്കാഴ്ചയുടെ ചിത്രം കാരായി രാജൻ ഫേസ്ബുക്കിൽ പങ്കു​വെച്ചു. ‘സത്യത്തിന്റെ വഴിയിൽ, സത്യമേ ജയിക്കൂ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

അതിനിടെ, ഫസല്‍ വധക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി രാജന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ‘കൊലപാതക ശേഷം ഫസലിന്റെ ചോരപുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്ത് കൊണ്ടിട്ട് നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞ് അതിന് വര്‍ഗീയ നിറം ചാര്‍ത്താന്‍ ശ്രമം നടത്തി. ആ അരുംകൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്‍. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?’ -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.

ഒരിക്കല്‍ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടിമരുന്നിട്ട ഒരാളെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. ഒരു പെരുന്നാള്‍ കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാള്‍ കാലത്ത് മത്സരിപ്പിക്കാന്‍ ഇറക്കുമ്പോള്‍ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്? കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് സംസ്‌കാരിക നായകര്‍ മിണ്ടിയോ? ഇടത് ചിന്തകര്‍ വിലപിച്ചോ? കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികള്‍ ആര്‍ത്തലച്ചോ? ധാര്‍മികതയെ പറ്റി കവിതകള്‍ വന്നോ? മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങള്‍ വന്നോ? കൊലയാളിയാണെങ്കിലും കാരായി രാജന്‍ സിപിഎം ആയതിനാല്‍ ഇതില്‍ നിന്നെല്ലാം പരിരക്ഷയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.