അഴിമതിക്കെതിരായതിനാൽ 18-വർഷമായി കോൺഗ്രസ് തന്റെ പിറകേയാണ്, ഇപ്പോൾ സി.പി.എമ്മും ഉണ്ടെന്ന് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അഴിമതി തുറന്നുകാട്ടിയതിനെ തുടർന്ന് കഴിഞ്ഞ പതിനെട്ടുവർഷമായി കോൺഗ്രസ് തന്റെ പിറകേയാണെന്നും സി.പി.എമ്മും അതിനൊപ്പമുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിലൊന്നും ഭയപ്പെടില്ല. മോനേ വിട്, വികസനത്തെക്കുറിച്ച് ചർച്ച ചെയ്യ്, എന്റെ വീട്, ബൈക്ക്, ഭാര്യ തുടങ്ങി എന്തും ചർച്ച ചെയ്യാൻ താൻ തയാറാണ്, തന്നെയും ബി.ജെ.പിയേയും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് തന്റെ ഓഫീസ് റെയ്ഡ് ചെയ്തു. സി.പി.എമ്മും ഉപദ്രവിച്ചു. പക്ഷേ ഒന്നും നടക്കില്ല. നിങ്ങൾക്കെന്നെ ഒന്നും ചെയ്യാനാകില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.
തന്റെ ജീവിതത്തിൽ ഒറ്റ കറുത്ത പാടുമില്ല. നാമനിർദ്ദേശപത്രികയിൽ സ്വത്തു മറച്ചുവെച്ചുവെന്ന ആരോപണം 2024ൽ താൻ മൽസരിച്ചപ്പോൾ ഉന്നയിച്ചതാണ്. അന്നും കോൺഗ്രസ് തോറ്റതാണ്. പാഴായ ആരോപണം ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചത് കോൺഗ്രസിന് വിഷമമായിക്കാണുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബംഗളൂരുവിൽ തനിക്ക് വീടുണ്ട്, വസ്തുവുണ്ട്. എന്നാൽ അത് തന്റെ പേരിൽ മാത്രമല്ല. പങ്കാളിത്തമുള്ള കമ്പനി നിർമ്മിച്ചതാണ്.
തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടപ്രകാരം സ്ഥാനാർഥിക്കും ഭാര്യക്കും അവരവരുടെ പേരിലുള്ള സ്വത്താണ് വെളിപ്പെടുത്തേണ്ടത്. അത് വെളിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ഈ വിഷയത്തിൽ കോടതിയിൽ പോകട്ടെ. വിഡ്ഢിത്തരമാണ് ഈ ആരോപണം. നിങ്ങൾ കരുതുന്നുണ്ടോ താൻ അങ്ങനെ ചെയ്യുമെന്ന്. യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെക്കുറിച്ച് താൻ 20 വർഷമായി പഠിക്കുകയാണ്. കോൺഗ്രസ് പാർട്ടിക്ക് ഒരു രീതിയും ശൈലിയുമുണ്ട്. തോൽവി ഉറപ്പാകുമ്പോൾ തെരഞ്ഞെടുപ്പുകളിൽ പത്തുപന്ത്രണ്ട് ദിവസം മുമ്പ് പുതിയ ചില പ്രചാരണങ്ങൾ അവർ നടത്തും. കള്ളംപറഞ്ഞ് കോണ്ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയിൽ ജനിച്ച സോണിയഗാന്ധിയെ പാർട്ടി പ്രസിഡന്റാക്കിയ കോണ്ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരുത്തനെന്ന് വിളിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
