വെള്ളാപ്പള്ളിയെ തള്ളി തുഷാർ ‘‘എസ്.എൻ.ഡി.പി യോഗം ഒരു മുന്നണിയെയും പിന്തുണക്കുന്നില്ല’’
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ പിന്തുണക്കുന്നില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ജനറൽ സെക്രട്ടറി നടത്തുന്ന രാഷ്ട്രീയാഭിപ്രായങ്ങൾ വ്യക്തിപരമാണ്. യോഗത്തിന്റെ നിലപാട് എസ്.എൻ.ഡി.പി യോഗം ചേർന്ന് ചർച്ചചെയ്താണ് എടുക്കുന്നത്. പലരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനറൽ സെക്രട്ടറി വ്യക്തിപരമായ അഭിപ്രായം പറയുന്നത്. അത് യോഗത്തിന്റെ നിലപാടായി കാണ്ടേതില്ലെന്നും തുഷാർ വ്യക്തമാക്കി.
എൻ.ഡി.എ പിന്തുണയില്ലാതെ സംസ്ഥാനത്ത് ഭരണം സാധ്യമല്ലാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. എൽ.ഡി.എഫുമായുള്ള ഡീലിന്റെ ഭാഗമായി ചില മണ്ഡലങ്ങളിൽ എൻ.ഡി.എ മത്സരിപ്പിക്കുന്നത് ദുർബല സ്ഥാനാർഥികളെയാണെന്ന ആരോപണത്തിൽ കഴമ്പില്ല. ബി.ഡി.ജെ.എസ് സ്ഥാനാർഥികളാരും ദുർബലരല്ല. മുന്നണിയിലെ മറ്റ് പാർട്ടികളുടെ കാര്യം തനിക്ക് പറയാനാവില്ല. ഓരോ കക്ഷിയും ജയസാധ്യത നോക്കിയാണ് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. തീവ്രവാദ പാർട്ടികളുടെ വോട്ടിന് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുകയാണ്. അതേസമയം ജാതി സ്പർധയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് എൻ.ഡി.എയെയും ബി.ജെ.പിയെയും അവർ കുറ്റപ്പെടുത്തുകയാണെന്നും തുഷാർ പറഞ്ഞു.
