സ്വർണക്കൊള്ള പരാമർശിച്ച് മോദി; പ്രവർത്തകരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു
തിരുവനന്തപുരം: സ്വർണക്കൊള്ള പരാമർശിച്ച്, ഇരുമുന്നണികളെയും കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.
ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ മോദി ശബരിമലയെക്കുറിച്ച് നിശബ്ദത പാലിച്ചത് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.
അയ്യപ്പഭക്തരോട് ഇരുമുന്നണികളും എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും കാണുന്നുണ്ട്. ശബരിമലയിലെ സ്വർണം മുഴുവൻ മോഷ്ടിച്ചു, വിശ്വാസ വഞ്ചന കാണിച്ചു. ഈ രണ്ട് മുന്നണികളെയും കരുതിയിരിക്കണമെന്നും മോദി പറഞ്ഞു.
എ.ഐ സമ്മിറ്റിലടക്കം വൃത്തികേട് കാണിച്ച് കോൺഗ്രസ് രാജ്യത്തിന് നാണക്കേടുണ്ടാക്കി. പശ്ചിമേഷ്യൻ യുദ്ധം നടക്കുമ്പോഴും അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ തകരുന്ന മോശം പ്രസ്താവനകൾ നടത്തുകയാണ്.
മോശം ഭരണം കാഴ്ചവച്ചാലും ഭരണം ലഭിക്കുമെന്നായിരുന്നു ഇടത് വലത് മുന്നണികളുടെ വിചാരം. ഇത്തവണ അത് കേരളം തിരുത്തും. കേന്ദ്ര പദ്ധതികൾ എങ്ങനെയാണ് ഇടത്-വലത് മുന്നണികൾ തടസപ്പെടുത്തിയതെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അദ്ദേഹം പ്രവർത്തകരെ ഉപദേശിച്ചു.
പ്രിയങ്ക ഗാന്ധിയെ സംവാദത്തിന് വിളിക്കണം. വയനാട് എം.പിയെ സംവാദത്തിൽ നേരിടാൻ നിങ്ങൾക്കേ സാധിക്കും. മാവോവാദികളുടെയും മുസ്ലിം ലീഗിന്റെയും താളത്തിന് തുള്ളുന്ന പാർട്ടിയായി കോൺഗ്രസ് മാറി. തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിച്ച് വോട്ടിന് വേണ്ടി ലോഹ്യം കൂടാൻ അവർ ശ്രമിക്കുകയാണ്. -അദ്ദേഹം പറഞ്ഞു. അതേസമയം, എഫ്.എസ്.ആർ.എ വിവാദത്തിൽ അദ്ദേഹം പരാമർശം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
