മെസ്സിക്കെതിരെ കേസ് നൽകുന്നത് താനൂർ പോലീസിലോ അതോ തിരൂരിലോ? – സ്പോർട്സ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ കായിക താരം

കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീം കേരളത്തെ ചതിച്ചുവെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. മെസ്സിക്കെതിരെ മന്ത്രി കേസ് നൽകുന്നത് സ്വന്തം മണ്ഡലമായ തിരൂരിലാണോ അതോ താനൂർ സ്റ്റേഷനിലാണോ എന്ന് പരിഹസിച്ച പ്രമോദ്, വിദേശയാത്രകൾക്കും മറ്റുമായി ഖജനാവിൽ നിന്ന് ചെലവാക്കിയ ലക്ഷങ്ങൾ ധൂർത്തടിച്ചാതാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള പ്രാഥമിക ചർച്ചകൾക്കായി നടത്തിയ യാത്രയ്ക്ക് മാത്രം ഖജനാവിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ ചെലവായതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടം സ്പോൺസർമാർക്ക് മാത്രമാണെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചിട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഇടപാടുകൾ സുതാര്യമാണെങ്കിൽ അർജന്റീന ടീമുമായി ഉണ്ടാക്കിയ ‘രഹസ്യ’ കരാറുകളും പണമിടപാട് രേഖകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മന്ത്രി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ അഞ്ചുവർഷത്തെ മന്ത്രിയുടെ ‘തള്ളലുകൾ’ പരിശോധിച്ചാൽ വിചിത്രമായ വാഗ്ദാനങ്ങളാണ് കാണാൻ കഴിയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. 5,000 കോടിയുടെ നിക്ഷേപം വരുമെന്ന് പ്രഖ്യാപിച്ച സമ്മിറ്റ് എവിടെപ്പോയെന്നും ക്യൂബൻ താരങ്ങളെയും പരിശീലകരെയും എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ വിദേശയാത്രകൾ വെറും ഫോട്ടോ സെഷനായി മാറിയോ എന്നും കുറിപ്പിലുണ്ട്.

മെസ്സിയെ കൊണ്ടുവരാൻ 250 കോടി ഉണ്ടെന്ന് വീരവാദം മുഴക്കുമ്പോഴും, സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം കിടക്കേണ്ടി വന്ന നമ്മുടെ നാട്ടിലെ കായിക താരങ്ങളുടെ കണ്ണീർ മന്ത്രി കണ്ടില്ലെന്ന് പ്രമോദ് കുറ്റപ്പെടുത്തി. സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനാണ് മന്ത്രി ഇപ്പോൾ ‘ചതി’ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറങ്ങിപ്പോകുന്ന ഈ സമയത്തെങ്കിലും മെസ്സിയെയും അർജന്റീനയെയും വെറുതെ വിടണം. കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണെന്ന് കരുതരുത്. ഇലക്ഷൻ സമയത്ത് വീണ്ടും കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രമോദ് കുന്നുംപുറത്ത് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

അർജന്റീന ടീം കേരളത്തെ ചതിച്ചു എന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നുമുള്ള അങ്ങയുടെ പുതിയ തമാശ’ കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. മെസ്സിക്കെതിരെ അങ്ങ് കേസ് നൽകുന്നത് താനൂർ പോലീസ് സ്റ്റേഷനിലാണോ അതോ അങ്ങയുടെ സ്വന്തം മണ്ഡലമായ തിരൂരിലാണോ?

അടുത്ത ലോകകപ്പ് വരാനിരിക്കുന്ന ഈ സമയത്ത് അങ്ങയുടെ ഈ ‘ഭീകര’ പരാതി കേട്ട് മെസ്സിയും സംഘവും മാനസികമായി തകർന്നുപോയാൽ മെസ്സി ആരാധകർ അങ്ങയെ ശപിക്കില്ലേ ?

“സ്പോൺസർമാർക്ക് മാത്രമേ നഷ്ടമുള്ളൂ” എന്ന് അങ്ങ് ലാഘവത്തോടെ പറയുമ്പോൾ ഞങ്ങൾ ചോദിക്കട്ടെ; അർജന്റീന ടീമിനെ കൊണ്ടുവരാൻ നടത്തിയ യാത്രയ്ക്ക് മാത്രം ഖജനാവിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ ചിലവായതിന്റെ വിവരാവകാശ രേഖകൾ (RTI) പുറത്തുവന്നിട്ടുണ്ടല്ലോ!

ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ധൂർത്തടിച്ചിട്ട് “നഷ്ടം സ്പോൺസർമാർക്ക് മാത്രമാണ്” എന്ന് പറയുന്നത് ഏത് മാന്യതയുടെ അടയാളമാണ്?

എവിടെ ആ ‘രഹസ്യ’ കരാറുകൾ?

സ്പോൺസർമാർ ഒപ്പിട്ടു എന്ന് പറയുന്ന ആ കരാർ രേഖകളും, അർജന്റീന ടീമുമായി നടത്തിയ പണമിടപാടുകളുടെ രേഖകളും പുറത്തുവിടാൻ അങ്ങ് മടിക്കുന്നത് എന്തുകൊണ്ടാണ്?

ഇടപാടുകൾ സുതാര്യമാണെങ്കിൽ അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അങ്ങേയ്ക്ക് എന്തിനാണ് ഭയം?

സ്പോൺസർമാർ ആരാണെങ്കിലും അവർ എത്ര പണം, ഏത് വഴി കൈമാറി എന്നും ജനങ്ങളെ അറിയിക്കാത്തത് ഇതിൽ വൻ അഴിമതി ഉള്ളതുകൊണ്ടല്ലേ?

ഔദ്യോഗിക രേഖകൾ പുറത്തുവിടാതെ ‘ചതി’ ആരോപണം ഉയർത്തുന്നത് സ്വന്തം പരാജയം മറച്ചുപിടിക്കാനുള്ള നാടകം മാത്രമാണ്.

അങ്ങയുടെ ‘തള്ളലുകളുടെ’ അഞ്ച് വർഷം ഒന്ന് തിരിഞ്ഞു നോക്കിയാൽ ഇനിയുമുണ്ട് വിചിത്രമായ വാഗ്ദാനങ്ങൾ. 5,000 കോടിയുടെ നിക്ഷേപം വരുമെന്ന് പറഞ്ഞ് നടത്തിയ ആ സ്പോർട്സ് സമ്മിറ്റ് മാമാങ്കം എവിടെപ്പോയി?

ക്യൂബൻ താരങ്ങളെ കൊണ്ടുവരുമെന്ന് പറഞ്ഞ് വിദേശയാത്ര നടത്തി കുറച്ച് ഫോട്ടോ എടുത്തതല്ലാതെ ഒരു പരിശീലകനെങ്കിലും ഇവിടെ വന്നോ?

മെസ്സിയെ കൊണ്ടുവരാൻ 250 കോടി ഉണ്ടെന്ന് വീരവാദം മുഴക്കുമ്പോഴും, സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം കിടക്കേണ്ടി വന്ന നമ്മുടെ നാട്ടിലെ കായിക താരങ്ങളുടെ കണ്ണീർ അങ്ങ് കണ്ടില്ല.

സ്വന്തം നാട്ടിലെ താരങ്ങളെ പട്ടിണിക്കിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്നത് ശരിയാണോ പാവങ്ങൾ കളി കാണേണ്ട കളിക്കേണ്ട എന്നാണോ.

സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നടന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതി ആരോപണങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടാത്തത് എന്തുകൊണ്ട്

ഇറങ്ങിപ്പോകുന്ന ഈ സമയത്തെങ്കിലും മെസ്സിയെയും അർജന്റീനയെയും വെറുതെ വിടുക. കേരളത്തിലെ ജനങ്ങൾ അങ്ങ് കരുതുന്നത് പോലെ വിഡ്ഢികളല്ല.

അഴിമതിയും പരാജയങ്ങളും മറച്ചുപിടിക്കാൻ ഇനിയും മെസ്സിയുടെ പേര് ഉപയോഗിക്കുന്നത് മാന്യതയല്ല. പറഞ്ഞ നുണകൾക്കും കാട്ടിയ സ്വപ്നങ്ങൾക്കും ഖജനാവിലെ പണം മുക്കിക്കൊണ്ട് നടത്തിയ യാത്രകൾക്കും കണക്ക് മറുപടി പറഞ്ഞില്ല എങ്കിലും വീണ്ടും കള്ളം പറയാതെ എങ്കിലും ഇരുന്നുകൂടെ ഇലക്ഷൻ സമയത്ത് ഒന്നും പറയേണ്ട എന്ന് വിചാരിക്കുമ്പോൾ പോലും വീണ്ടും വിഡ്ഢികളാക്കാൻ നോക്കരുത്