യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

പൊന്നാനി: പുതുപൊന്നാനി കിണർ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. പാലപ്പെട്ടി സ്വദേശി കാപ്പുരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാർ (28), പൊന്നാനി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുൽ മജീദ് (29), മുല്ല റോഡിൽ പുത്തൻപുരയിൽ അബ്ദുൽ ഖാദർ (ശിഹാബ് -32), മുക്കാടി പറമ്പിൽ അബ്ദുൽ മനാഫ് (25) എന്നിവരാണ് അറസ്റ്റിലായത്.
പുതുപൊന്നാനി സ്വദേശികളായ അഫ്നസിനെയും ഷഹീറിനെയും സംഘം ചേർന്ന് മർദിച്ച് കൈ ഒടിക്കുകയും മൂക്കിന് ഇടിച്ചുപരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് ഇവരെ പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സി.വി. ബിബിൻ, പ്രബേഷൻ എസ്.ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധീഷ്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘം പല സ്ഥലങ്ങളിൽനിന്നായി പിടികൂടിയത്. ഒളിവിൽ പോയ പള്ളിപ്പടി സ്വദേശികളായ ഷാഫി, ജാസിർ മമ്മാലി എന്നീ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
