നിയമസഭയിലേക്ക് തിരൂരിൽനിന്ന് മൂന്നുപേർ

തിരൂർ: ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിലെ ജനപ്രതിനിധികളിൽ മൂന്നുപേർ തിരൂർ മണ്ഡലത്തിൽനിന്നുള്ളവർ. തിരൂരിൽനിന്ന് കുറുക്കോളി മൊയ്തീൻ, മണ്ണാർക്കാടിൽനിന്ന് അഡ്വ. എൻ. ഷംസുദ്ദീൻ, കോഴിക്കോട് സൗത്തിൽനിന്ന് അഡ്വ. ഫൈസൽ ബാബു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്വദേശിയാണ് കുറുക്കോളി മൊയ്തീൻ. കൽപകഞ്ചേരി പഞ്ചായത്തിലാണ് ഫൈസൽ ബാബു താമസിക്കുന്നത്. തീരദേശ പഞ്ചായത്തായ വെട്ടം സ്വദേശിയാണ് എൻ. ഷംസുദ്ദീൻ.
യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്ന നേതാക്കളാണ് മൂവരും. സ്വന്തം മണ്ഡലമായ തിരൂരിൽനിന്നുതന്നെയാണ് കുറുക്കോളി മൊയ്തീൻ രണ്ടാം തവണയും 24,137 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നും 25,903 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൻ. ഷംസുദ്ദീൻ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നാണ് അഡ്വ. ഫൈസൽ ബാബു 10,795 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കന്നിയങ്കത്തിൽ വിജയിച്ചത്. കഴിഞ്ഞ തവണ നാലു തിരൂരുകാരായ എം.എൽ.എമാർ ഉണ്ടായിരുന്നു. മുസ്ലിം ലീഗിൽനിന്ന് കുറുക്കോളി മൊയ്തീനും അഡ്വ. എൻ. ഷംസുദ്ദീനും എൽ.ഡി.എഫിൽനിന്ന് വി. അബ്ദുറഹിമാനും പി. നന്ദകുമാറുമായിരുന്നു അവർ.
