‘നീ പോ മോനേ വിജയാ…’ നരസിംഹം സ്റ്റൈലിൽ പിണറായിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി



ഹൈദരാബാദ്: കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിൽ വാക്പോര് മുറുകുന്നു. തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചു. ഏപ്രിൽ മൂന്നിന് എക്സ് സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകിയായിരുന്നു കത്ത്. ആരോപണങ്ങൾ തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹൻലാൽ ഡയലോഗ് അനുഗമിച്ച് ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുമെന്നും പിണറായിയുടെ വികസന അവകാശവാദങ്ങൾ വസ്തുതാപരമായി നിരത്തിയുള്ള ഒരു സംവാദത്തിന് താൻ തയാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. എക്സിൽ പിണറായി വിജയൻ ഉദ്ധരിച്ച കണക്കുകൾ 2023-24 കാലത്തെ നിതി ആയോഗിന്റേതാണെന്ന് രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. ബി.ആർ.എസും ബി.ജെ.പിയും ചേർന്ന് തെലങ്കാനയെ തകർത്ത കാലത്തെ കണക്കുകളാണിത്. 2023 ഡിസംബറിലാണ് കോൺഗ്രസ് സർക്കാർ അധികാരമേറ്റത്. പഴയ സർക്കാറിന്റെ വീഴ്ചകൾ പുതിയ സർക്കാറിന്റെ മേൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2025 അവസാനത്തോടെ കേരളം അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന പിണറായിയുടെ മുൻ പ്രസ്താവനയെ റെഡ്ഡി പരിഹസിച്ചു.

“ഇപ്പോൾ 2026 ഏപ്രിൽ ആയിരിക്കുന്നു. ആ ലക്ഷ്യം കൈവരിച്ചോ അതോ മറ്റ് എൽ.ഡി.എഫ് വാഗ്ദാനങ്ങളെപ്പോലെ ഇതും പുരോഗതിയിലാണോ?” എന്ന് അദ്ദേഹം ചോദിച്ചു. നീതി ആയോഗ് സൂചികയിൽ കേരളം മുന്നിലെത്തിയത് പതിറ്റാണ്ടുകളായുള്ള ശ്രമഫലമായാണ്. കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും വികസന മാതൃകകൾ ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസുകളും ശബരിമലയിലെ സ്വർണം കാണാതായ സംഭവവും ഉന്നയിച്ചാണ് രേവന്ത് പിണറായിയെ നേരിട്ടത്. നാഷനൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെ വേട്ടയാടുന്ന ബി.ജെ.പി, കേരളത്തിലെ സി.പി.എം ഓഫിസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണിതെന്നും ഡീൽ ഉണ്ടെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ കുറഞ്ഞ ദാരിദ്ര്യ നിരക്കിന് കാരണം ഗൾഫ് പണവും കോൺഗ്രസ് – ഇടതുപക്ഷ സർക്കാറുകൾ മാറി മാറി ഭരിച്ചതുമാണെന്നും, 12 വർഷം മാത്രം പ്രായമുള്ള തെലങ്കാനയെ 60 വർഷത്തെ കേരളത്തിന്റെ വളർച്ചയുമായി താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.