കുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാൾ 25 മുതൽ

കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് ആഗസ്റ്റ് 25 മുതൽ നടക്കും. ടീമുകളെല്ലാം ശക്തമായ തയാറെടുപ്പിലാണ്. കുവൈത്തിലെ കടുത്ത് ചൂടുകാലാവസ്ഥ പരിഗണിച്ച് പല ടീമുകളും വിദേശത്താണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ചാമ്പ്യൻ ടീമായ കുവൈത്ത് സ്പോർട്ടിങ് ക്ലബ് ലണ്ടനിലാണ് പരിശീലനം നടത്തുന്നത്. പ്രാദേശിക ടീമുകളുമായി പരിശീലന മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മിൽട്ടൻ കെയ്നെസിനെതിരായ സൗഹൃദ മത്സരത്തിൽ ടീം ഒരു ഗോളിന് പരാജയപ്പെട്ടു. പോർട്സ് മൗത്, ബാർനെറ്റ് തുടങ്ങിയ ടീമുകളുമായി അടുത്ത ദിവസം ഏറ്റുമുട്ടും. ഈജിപ്തിലെ അലക്സാൻട്രിയയിൽ പരിശീലന ക്യാമ്പ് സജ്ജീകരിച്ച അൽ ഫഹാഹീൽ 17ന് കുവൈത്തിലേക്ക് തിരിക്കും.
സ്ലോവാക്യൻ പരിശീലകൻ മാർട്ടിൻ സ്വിലയുടെ നേതൃത്വത്തിൽ തീവ്ര പരിശീലനത്തിലാണ് ടീം. ഖാദിസിയ, കസ്മ, അൽ അറബി, അൽ സാൽമിയ, തദാമുൻ, അൽ ഷബാബ്, അൽ നസ്ർ, അൽ ജഹ്റ തുടങ്ങിയവയാണ് കുവൈത്ത് പ്രീമിയർ ലീഗിൽ മാറ്റുരക്കുന്ന മറ്റു ടീമുകൾ. ഇതിൽ ഖാദിസിയയും കുവൈത്ത് സ്പോർട്ടിങ് ക്ലബും അൽ അറബിയുമാണ് കിരീട പ്രതീക്ഷയിൽ മുന്നിൽ. ടൂർണമെന്റിന്റെ ചരിത്രത്തിൽ 21 തവണ കുവൈത്ത് സ്പോർട്ടിങ് ക്ലബ് ജേതാക്കളായപ്പോൾ അൽ അറബിയും ഖാദിസിയയും 17 തവണ വീതം കിരീടം നേടി.
