വോട്ട് രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും
പറവൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പ്രക്രിയകൾ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്റെ നിയോജക മണ്ഡലമായ പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വി.ഡി. സതീശനും കുടുംബവും ഒരുമിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
‘രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ഈ പ്രക്രിയയിൽ നിങ്ങൾ ഓരോരുത്തരും പങ്കുചേരണം. ഇഷ്ട്ടമുള്ള സ്ഥാനാർഥിക്കും പാർട്ടികൾക്കും വോട്ട് ചെയ്യാം. അത് ഓരോരുത്തരുടെ ജനാധിപത്യ അവകാശമാണ്. വോട്ട് രേഖപ്പെടുത്തണം’. -വി.ഡി. സതീശൻ പറഞ്ഞു.
വി.ഡി. സതീശനെ കൂടാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രാവിലെ തന്നെ ഗുരുവായൂരിൽ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: കെ.എസ്. ശബരീനാഥും എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയും വോട്ട് രേഖപ്പെടുത്താൻ ഒരുമിച്ചാണെത്തിയത്. ഇവർക്ക് മുമ്പുതന്നെ മലയാളത്തിലെ മെഗാ സ്റ്റാർ മോഹൻലാലും വോട്ട് ചെയ്യാനായി ഇതേ പോളിങ് ബൂത്തിലേക്കെത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥികൾ വോട്ട് രേഖപെടുത്താനായി മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ എത്തിക്കഴിഞ്ഞു. ബി.ജെ.പി അധ്യക്ഷനും നേമത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ വോട്ട് രേഖപ്പെടുത്താനായി ബൂത്തിൽ എത്തി. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടിയും ബേപ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസും വോട്ട് ചെയ്യാനായി ബൂത്തിലെത്തിയിട്ടുണ്ട്.
