ഏറെ ദുഃഖകരം, ആവശ്യമായ സഹായം ഉറപ്പാക്കും; വാൽപ്പാറ അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പാങ്ങ് പാറമ്മേല്‍ എല്‍.പി സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ ഉല്ലാസ യാത്ര പോയ 16 പേരില്‍ ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഒരു കുട്ടിക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അധ്യാപക സംഘം വാല്‍പ്പാറയിലേക്ക് തിരിച്ചത്.
ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ വഴിയാണ് വാല്‍പ്പാറയിലെത്തിയത്. വാല്‍പ്പാറയിലെ കാഴ്ചകള്‍ കണ്ടശേഷം മടങ്ങി വരുമ്പോള്‍ വൈകീട്ട് അഞ്ചോടെയാണ് അപകടം സംഭവിച്ചത്. 13ാം വളവില്‍വെച്ച് നിയന്ത്രണം വീട്ട വാഹനം താഴ്ചയിലെക്ക് മറിഞ്ഞ് ഒമ്പതാം വളവിലെ റോഡിലേക്ക് പതിക്കുകയായിരുന്നു. മുന്നൂറടി താഴ്ചയിലേക്ക് വീണ വാഹനം പൂര്‍ണമായി തകര്‍ന്നു.
വിജനമായ വനപ്രദേശത്ത് ഉല്ലാസയാത്ര പോകുന്നവരാണ് അപകടം വിവരം ആദ്യം അറിയുന്നത്. ഇവരാണ് വിവരം മലക്കപ്പാറ പൊലീസിലും ഷോളയാര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും അറിയിച്ചത്. നാട്ടുകാരുടെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴ് സ്ത്രീകളും ഒരു അധ്യാപകനും മരിച്ചു.
ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഒരു കുട്ടി മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ മികച്ച ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്പാറ പൊലിസ് സ്റ്റേഷന് പരിധിയിലാണ് അപകടം നടന്നത്.
