ട്രെയിനിന് നേരെ കല്ലെറ്: പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറാണ് (30) തിങ്കളാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 30ന് ആയിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലിൽനിന്ന് ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്കാണ് (22) കല്ലേറിൽ പരിക്കേറ്റത്. ഫറോഖിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ് നടന്നത്.
കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടം നടന്ന് 20 ദിവസമായിട്ടും ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിലാണ്. വീട്ടിൽ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുൾപ്പെടെ നഷ്ടമായി. ആലുവ യു.സി കോളജ് ബയോ ഇൻഫർമാറ്റിക് പി.ജി വിദ്യാർഥിയാണ്.
