പാർട്ടി തോറ്റെങ്കിലും വാക്ക് ജയിച്ചു; പശുവിനെ കൈമാറി യുവാവ്

തിരൂർ: തെരഞ്ഞെടുപ്പ് പന്തയത്തിൽ തോറ്റ സി.പി.എം അനുഭാവിയായ ക്ഷീരകർഷകൻ തന്റെ കറവപ്പശുവിനെ മുസ്‍ലിം ലീഗ് പ്രവർത്തകനു നൽകി വാക്ക് പാലിച്ചു. എൽ.ഡി.എഫിന് തുടർഭരണം നഷ്ടമായാൽ പശുവിനെ നൽകാമെന്നായിരുന്നു നിറമരുതൂർ പത്തമ്പാട് സ്വദേശിയായ കെ. മഹേഷിന്റെ പന്തയം. വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശിയായ കുന്നത്ത് മുസ്തഫയോടെയായിരുന്നു പന്തയം.

ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികൾ വോട്ടായി മാറി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന വിശ്വാസത്തിലായിരുന്നു മഹേഷ്. അതല്ലെങ്കിൽ തന്റെ അഞ്ച് കറവപ്പശുക്കളിൽ ഏതെങ്കിലും ഒന്ന് മുസ്തഫക്ക് നൽകാമെന്നും വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ താനും തന്റെ പശുവിനെ നൽകാമെന്ന് മുസ്തഫയും പന്തയം വെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹേഷ് വാക്ക് പാലിക്കാൻ തയാറായി.

ഫലപ്രഖ്യാപനത്തിനു പിന്നാലെ മുസ്തഫയെ ഫോണിൽ വിളിച്ച് പശുവിനെ നൽകുമെന്ന് അറിയിച്ചു. തുടർന്ന് മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയെ തൊഴുത്തിൽ കൊണ്ടുപോയി അവിടെനിന്നുള്ള പശുക്കളിൽ ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. നാലു വയസ്സുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്.

ഏകദേശം 65,000 രൂപ വിലവരുന്ന പശു ദിവസത്തിൽ രണ്ടു നേരമായി 16 ലിറ്റർ വരെ പാൽ നൽകുന്നതാണെന്ന് മഹേഷ് പറഞ്ഞു. യു.ഡി.എഫിന് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും സീറ്റുകൾ ലഭിക്കുമെന്ന് കരുതിയില്ലെന്ന് മുസ്തഫ പ്രതികരിച്ചു. ലഭിച്ച പശുവിനെ തന്റെ ഫാമിൽ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയഭിന്നതകളെ മറികടന്ന് വാക്കുപാലിച്ച ഈ സംഭവം നാട്ടിൽ ശ്രദ്ധേയമായി.