തായ്‍ലൻഡ് ഓപൺ; ലക്ഷ്യ, സിന്ധു, ശ്രീകാന്ത് മുന്നോട്ട്

ലക്ഷ്യ സെൻ

ബാങ്കോക്ക്: തായ്‍ലൻഡ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെൻ, പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് തുടങ്ങിയവർ ആദ്യ റൗണ്ട് പിന്നിട്ടു. പുരുഷ സിംഗിൾസിൽ ലോക 11ാം നമ്പർ താരമായ ലക്ഷ്യ 21-16, 21-17ന് സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസൺ തേഹിനെ തോൽപിച്ചപ്പോൾ 29ാം റാങ്കുകാരനായ ശ്രീകാന്ത് 21-14, 21-15 ലോക 13ാം നമ്പർ കളിക്കാരനായ സിംഗപ്പൂരിന്റെ ലോ കീൻ യൂവിനെ വീഴ്ത്തി. വനിത സിംഗിൾസിൽ 12ാം റാങ്കുകാരിയായ സിന്ധു 21-9, 21-12ന് ചൈനീസ് തായ്പേയിയുടെ ടുങ് സിയൗ ടോങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ചൈനീസ് തായ്പേയിയുടെ വാങ് പോ വെയ്/ചൈനയുടെ ഷൂ സുവാൻ ചെൻ മത്സര വിജയികളാണ് ലക്ഷ്യക്ക് അടുത്ത റൗണ്ടിലെ എതിരാളികൾ. സിന്ധു ഡെന്മാർക്കിന്റെ അമേലി ഷുൾസിനെയും ശ്രീകാന്ത് ചൈനീസ് തായ്പേയിയുടെ സു ലി യാങ്ങിനെയും നേരിടും.

വനിതകളിൽ ദേവിക സിഹാഗ്, മാളവിക ബൻസോദ് എന്നിവരും ജയിച്ചപ്പോൾ തൻവി ശർമ, ഉന്നതി ഹൂഡ, അൻമോൾ കർബ് എന്നിവർ തോറ്റു. പുരുഷന്മാരിൽ ആയുഷ് ഷെട്ടിയും പരാജയം രുചിച്ചു. മിക്സഡ് ഡബിൾസിൽ ആഷിത് സൂര്യ-അമൃത പ്രമുതേഷ് ജോടിയും ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യവും പരാജയപ്പെട്ടു.