എരിഞ്ഞടങ്ങിയില്ല, ആളിക്കത്തി; ഗംഭീര തിരിച്ചുവരവിലൂടെ ജോർഡനെ വീഴ്ത്തി അൽജീരിയ

സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ജെയിലെ ആവേശകരമായ പോരാട്ടത്തിൽ ജോർഡനെതിരെ അൽജീരിയക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ അൽജീരിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. അമീൻ ഗൗരി, നാദിർ ബെൻബൗലി എന്നിവരാണ് അൽജീരിയക്കായി ലക്ഷ്യം കണ്ടത്. ജോർഡന്റെ ആശ്വാസ ഗോൾ നിസാർ അൽ റഷ്ദാന്റെ വകയായിരുന്നു.

സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോർഡനായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. 35-ാം മിനിറ്റിൽ നിസാർ അൽ റഷ്ദാനിലൂടെ ജോർഡൻ ലീഡെടുത്തു. മൂസ അൽ തമാരിയുടെ മികച്ചൊരു പാസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ആദ്യ പകുതി അവസാനിക്കുമ്പോൾ ജോർഡൻ 1-0 ന് മുന്നിലായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ അൽജീരിയ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 68-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നാദിർ ബെൻബൗലി അൽജീരിയക്ക് സമനില സമ്മാനിച്ചു. നായകൻ റിയാദ് മഹ്രെസ് എടുത്ത കോർണർ കിക്കിൽ നിന്നുള്ള ക്രോസ്സ് മനോഹരമായൊരു ഹെഡ്ഡറിലൂടെ നാദിർ വലയിലെത്തിക്കുകയായിരുന്നു.

സമനില വഴങ്ങിയതോടെ ജോർദാൻ പ്രതിരോധത്തിലായി. തുടർന്ന് വിജയഗോളിനായി അൽജീരിയൻ താരങ്ങൾ ഇരച്ചുകയറുന്നതാണ് കണ്ടത്. ഒടുവിൽ 81-ാം മിനിറ്റിൽ അമീൻ ഗൗരി അൽജീരിയയുടെ വിജയഗോൾ സ്വന്തമാക്കി. ഒരു കോർണർ കിക്കിന് പിന്നാലെ ബോക്സിനുള്ളിൽ വെച്ച് ലഭിച്ച അവസരം ഗൗരി അനായാസം ജോർ​ഡൻ വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ജോർഡൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അൽജീരിയൻ പ്രതിരോധം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. മികച്ച വിജയത്തോടെ ഗ്രൂപ്പ് ജെയിൽ അൽജീരിയ തങ്ങളുടെ മുന്നേറ്റം ശക്തമാക്കി.